ദേശീയ പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ച വന്‍ പ്രതിഷേധ പരിപാടിയില്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ചത് രാഷ്ട്ര ശില്‍പികളായ മഹാത്മാ ഗാന്ധിയുടെയും ബി.ആര്‍.അംബേദ്കറിന്റെയും ചിത്രങ്ങള്‍. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ, ഭരണഘടനാ ശില്പി ബി ആർ അംബേദ്കറുടെ ‘മൈ ഓട്ടോബയോഗ്രഫി’ (My Autobiography) എന്ന പുസ്തകം കൈകളിലേന്തിയിരുന്നു.
സാമൂഹ്യനീതിയുടെയും സമത്വത്തിന്റെയും മതേതരത്വത്തിന്റെയും പ്രത്യശാസ്ത്രം രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്ന സന്ദേശം ലോകത്തിന് നല്‍കിക്കൊണ്ടാണ് , പൊതുവെ അരാഷ്ട്രീയക്കാരെന്ന് വിമര്‍ശനം നേരിടാറുള്ള പുതിയ യുവത്വം ഇന്ന് ഡെല്‍ഹിയിലെ തെരുവുകളില്‍ സമരമനസ്സോടെ നിറഞ്ഞത്.
ഇന്ത്യയിലെ ഭരണകക്ഷിയായ ഹിന്ദുത്വ പ്രത്യയശാസ്ത്രക്കാര്‍ ഇന്ന് ഏറ്റവും ഭയപ്പെടുന്നത് മഹാത്മാ ഗാന്ധിയെയും അംബേദ്കറെയുമാണ് എന്നതു കൂടി ചേര്‍ത്തു വെക്കുമ്പോഴാണ് കോക്രോച്ച് പാര്‍ടി എന്ന ഏറ്റവും പുതിയ യുവമുന്നേറ്റം കൃത്യമായ ആശയസങ്കല്‍പങ്ങളുള്ള പ്രസ്ഥാനമാണെന്ന് മനസ്സിലാവുക.
ധര്‍മേന്ദ്ര പ്രധാനെ മാറ്റുകയും ഇന്ത്യന്‍ പരിസ്ഥിതി, സാമൂഹിക പ്രവര്‍ത്തന രംഗത്ത് വന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്ത സോനം വാങ്ചുക്കിനെ വിദ്യാഭ്യാസ മന്ത്രിയാക്കുകയും ചെയ്യണമെന്നാണ് കോക്രോച്ച് പാര്‍ടിയുടെ സ്ഥാപകന്‍ അഭിജിത് ദീപ്‌കേ ആവശ്യപ്പെട്ടത്. സോനം വാങ്ചുക് സിജെപി ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. അദ്ദേഹത്തിനെ സാക്ഷിയാക്കിയായിരുന്നു അഭിജിതിന്റെ ആവശ്യം.

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഹരിക്കുന്നതിനുപകരം സംഘടനയുടെ സോഷ്യൽ മീഡിയ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിന് കേന്ദ്രസർക്കാരിനെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ വിമർശിച്ചു.
“എന്റെ സുഹൃത്തുക്കളേ, ഇതൊരു നീണ്ട പോരാട്ടമാണ്. സോഷ്യൽ മീഡിയയിൽ പ്രധാന്റെ രാജി ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഒരു മാസമായി. പക്ഷേ നടപടിയെടുക്കുന്നതിനുപകരം, അവർ മറ്റ് തരത്തിൽ ശ്രദ്ധ തിരിക്കുന്നതിൽ ൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഞങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുക, ഞങ്ങളുടെ പോസ്റ്റുകൾ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങൾ. നിങ്ങൾക്ക് ഞങ്ങളുടെ പോസ്റ്റുകൾ ഇല്ലാതാക്കാൻ കഴിഞ്ഞേക്കും, പക്ഷേ ഈ ഇടത്തിൽ നിന്ന് ഞങ്ങളെ ഇല്ലാതാക്കാൻ നിങ്ങൾക്ക് കഴിയില്ല,”– അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.














