മുസ്ലീം ലീഗുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ ചര്‍ച്ച നടത്തി. മന്ത്രിമാരുടെ പട്ടിക നാളെത്തന്നെ ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് സതീശന്‍ വ്യക്തമാക്കി.
മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചേയ്ക്കില്ല. ഇന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ നിലപാട് അറിയിക്കും. ലീഗ് കൈവശംവച്ചിരിക്കുന്ന വിദ്യാഭ്യാസവകുപ്പ് തിരിച്ചെടുക്കുന്നതും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. കോൺഗ്രസിനുള്ളിൽ തന്നെ ഈ ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് പകരം മറ്റൊരു വകുപ്പ് ലീഗിന് നൽകിയേക്കും. നാല് മന്ത്രിസ്ഥാനവും അഞ്ചാമത്തേതിന് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനവും നൽകാമെന്നാണ് കോൺഗ്രസ് മുസ്ലീം ലീഗിന് മുന്നിൽവച്ച നിർദേശം. ഘടക കക്ഷികളിൽ നിന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് തന്നെ അന്തിമ തീരുമാനമെടുക്കും.














