സര്‍ക്കാരിന് തിരിച്ചടി എന്ന് കേള്‍ക്കുമ്പോഴേക്കും അതിന്റെ വിശദാംശം നോക്കാതെയുള്ള തിരിച്ചടി വാര്‍ത്തകള്‍ ഇന്ന് സാധാരണമാണ്. വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി എന്നതാണ് പുതിയ വാര്‍ത്ത.
കേട്ടാല്‍ തോന്നുക സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളുടെയും വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി എന്നായിരിക്കും, എന്നാല്‍ എട്ട് നഗരസഭകളിലെയും കാസര്‍ഗോഡ് ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിലെ വാര്‍ഡിലെയും വിഭജനം മാത്രമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡു വിഭജനവും നടന്നു വരികയാണ്. മട്ടന്നൂർ, ശ്രീകണ്‌ഠാപുരം, പാനൂർ, കൊടുവള്ളി,പയ്യോളി,മുക്കം, ഫറൂക്ക്, പട്ടാമ്പി എന്നീ നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനവുമാണ് കോടതി റദ്ദാക്കിയത്.

മുസ്ളീം ലീഗിന്റെ കൗൺസിലർമാരാണ് പ്രധാനമായും കോടതിയിൽ വാർഡ് വിഭജനത്തിനെതിരെ ഹർജി നൽകിയത്. ഇവർ പറയുന്നതനുസരിച്ച് 2011ലെ സെൻസസ് പ്രകാരം 2015ൽ വാർഡ് വിഭജനം നടന്നതാണ്. പുതിയ സെൻസസ് വരാതെ വീണ്ടും വാർഡ് വിഭജനത്തിന് സാദ്ധ്യതയില്ല എന്നാണ് കൗൺസിലർമാർ വാദിച്ചത്. ഈ ആവശ്യം കോടതി അംഗീകരിച്ചു. ഇതോടെ സർക്കാർ ഡീലിമിറ്റേഷൻ കമ്മിഷൻ ഉത്തരവ് പ്രകാരം നടത്തിയ വാർഡ് വിഭജനം നിയമവിരുദ്ധമാണെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കോടതി കണ്ടെത്തുകയായിരുന്നു.2015ൽ വാർഡ് വിഭജനം നടന്നെങ്കിലും അന്ന് പഞ്ചായത്തുകളിലെ വിഭജനം കോടതി തടഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ നഗരസഭകളിലെ വിഭജനം തെറ്റെന്ന് കണ്ടെത്തിയിരിക്കുകയാണ്.