മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ മാത്രമല്ല ഗ്രാമപഞ്ചായത്തില്‍ തന്നെ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും സ്ഥാപനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി സംസ്ഥാന ശാസ്ത്ര-സാങ്കേതിക വകുപ്പ് ഇറക്കിയ ഉത്തരവ് വിവാദമായതോടെ രാത്രി വൈകി അത് തിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ദുരന്തത്തിനെക്കുറിച്ചും ശാസ്ത്രജ്ഞര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും വിലക്കിയിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പാണ് ശാസ്ത്ര-സാങ്കേതിക വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും. ഉരുൾപൊട്ടലുണ്ടായ സ്ഥലം സന്ദർശിക്കുന്നതിനു ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും വിലക്ക്. ദുരന്തത്തെക്കുറിച്ച്ദു മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു . സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റിയാണ് ശാസ്ത്ര സാങ്കേതിക വകുപ്പിന് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
ഇതോടെ ദുരന്തത്തിനു കാരണമായവയെക്കുറിച്ചും മറ്റുമുള്ള ചർച്ചകൾ ഉയരുന്ന സാഹചര്യത്തിൽ ഇതിനെ ഇല്ലാതാക്കുക എന്നതു ലക്ഷ്യമിട്ടാണ് ഈ വിലക്കെന്നു ശാസ്ത്രസമൂഹത്തിനുള്ളിൽനിന്നു വിമർശനം ഉയർന്നു. ഉത്തരവു തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും സംസ്ഥാന സർക്കാരിന് അത്തരം നയമില്ലെന്നും പ്രസ്താവന ഇറക്കിയ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഉടനെ ഉത്തരവ് പിൻവലിക്കാൻ ആവശ്യപ്പെടണമെന്നു ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.

“വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിർദ്ദേശം നൽകിയതായ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ല.”- മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.