• Home
  • latest news
  • ആദ്യ മല്‍സരത്തില്‍ പങ്കെടുക്കുമ്പോള്‍ 49.9 കിലോഗ്രാം, പെട്ടെന്ന് മൂന്ന് കിലോ ഭാരം കൂടിയതെങ്ങിനെ….

ആദ്യ മല്‍സരത്തില്‍ പങ്കെടുക്കുമ്പോള്‍ 49.9 കിലോഗ്രാം, പെട്ടെന്ന് മൂന്ന് കിലോ ഭാരം കൂടിയതെങ്ങിനെ….

ഇന്ത്യന്‍ കായികലോകത്തിന് കനത്ത ആഘാതമായി രാജ്യത്തിന്റെ സുവര്‍ണ താരം വിനേഷ് ഫോഗട്ട് ഒളിമ്പിക്‌സില്‍ ഫൈനല്‍ പോരാട്ടത്തില്‍ അയോഗ്യയാക്കപ്പെട്ടു. 50 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ മല്‍സരിക്കേണ്ടിയിരുന്ന ഫോഗട്ടിന് അനുവദനീയമായതില്‍ 100 ഗ്രാം ശരീരഭാരം അധികം കണ്ടെത്തിയെന്നതിനാലാണ് അയോഗ്യത. സംഭവത്തില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ ശക്തമായ പ്രതികരണവുമായി രംഗത്തു വന്നെങ്കിലും സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്.

ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ വിനേഷിന് ഒളിംപിക് മെഡല്‍ നഷ്ടമാകും. മത്സര നിയമങ്ങൾ അനുസരിച്ച്, ഫോഗട്ടിന് ഒരു വെള്ളി മെഡലിന് പോലും യോഗ്യതയില്ല. ഏറ്റവും അവസാനമായി എട്ടാമതായാണ് വിനേഷിന്റെ സ്ഥാനം അടയാളപ്പെടുത്തുക എന്നാണ് പറയുന്നത്.

50 കിലോഗ്രാം ഭാരത്തിനു താഴെ വേണം മല്‍സരിക്കാനെന്നിരിക്കെ വിനേഷിന് കഴിഞ്ഞ ആദ്യ മല്‍സരത്തില്‍ പങ്കെടുക്കുമ്പോള്‍ 49.9 കിലോഗ്രാം ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പെട്ടെന്ന് അടുത്ത മല്‍സരത്തിനു മുമ്പ് ഇന്നലെ 52.7 കിലോഗ്രാം ആയി മാറിയെന്നാണ് പറയുന്നത്. ഇത് എങ്ങിനെ സംഭവിച്ചു എന്നതിനാണ് ഉത്തരം ലഭിക്കാനുളളത്.

ചൊവ്വാഴ്ച രാത്രി വിനേഷിന് ഏകദേശം 2 കിലോ അമിത ഭാരമുണ്ടായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു . അവർ രാത്രി മുഴുവൻ ഉറങ്ങിയില്ല എന്നും മാനദണ്ഡങ്ങൾ പാലിക്കാൻ ജോഗിംഗ് മുതൽ സ്കിപ്പിംഗും സൈക്കിളിംഗും വരെ ചെയ്ത് ഭാരം കുറയ്ക്കാൻ അവസാന ശ്രമം നടത്തിയിരുന്നുവെന്നും പറയുന്നു.

വനിതാ ഗുസ്തി 50 കിലോ വിഭാഗത്തിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയ വാർത്ത ഖേദത്തോടെയാണ് ഇന്ത്യൻ സംഘം പങ്കുവെക്കുന്നതെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. “രാത്രി മുഴുവൻ ടീം പരമാവധി ശ്രമിച്ചിട്ടും, ഇന്ന് രാവിലെ അവളുടെ ഭാരം 50 കിലോഗ്രാമിൽ കൂടുതലായി. ഈ സമയം കൂടുതൽ അഭിപ്രായങ്ങളൊന്നും സംഘം നടത്തുന്നില്ല. വിനേഷിൻ്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇന്ത്യൻ ടീം അഭ്യർത്ഥിക്കുന്നു.”- ഒളിമ്പിക് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

100 ഗ്രാം കുറയ്ക്കാൻ അവർക്ക് അവസരം നൽകണമെന്ന് ഇന്ത്യൻ പ്രതിനിധി സംഘം അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. സാധാരണയായി മത്സരിക്കുന്ന 53 കിലോ വിഭാഗത്തിൽ ആണ് വിനേഷ് മത്സരിക്കാറ് . 50 കിലോഗ്രാം വിഭാഗത്തിൽ ഉൾപ്പെടാൻ ഫോഗട്ട് വലിയ തയ്യാറെടുപ്പാണ് നടത്തിയിരുന്നത്.

ഗുസ്തിതാരങ്ങള്‍ക്കെതിരെ പഴയ ഗുസ്തി അഖിലേന്ത്യ ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രജ്ഭൂഷണ്‍ ശരണ്‍സിങ് നടത്തിയെന്നാരോപിക്കപ്പെട്ട ലൈംഗിക അതിക്രമങ്ങളില്‍ അതിശക്തമായ സമരത്തിന് നേതൃത്വം കൊടുത്ത താരമാണ് വിനേഷ് ഫോഗട്ട്. ഇതോടെ ബിജെപി നേതൃത്വത്തിനും കേന്ദ്രസര്‍ക്കാരിനും ഫോഗട്ട് വലിയ അസ്വസ്ഥതയാണുണ്ടാക്കിയിരുന്നത്. ഉത്തര്‍പ്രദേശിലെ പ്രമുഖ ബിജെപി എം.പിയായ ബ്രജ്ഭൂഷണെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ടി നിരന്തരം സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *