ഹിന്ദുമതം ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനുള്ളതല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
തിങ്കളാഴ്ച ലോക്‌സഭയിൽ നടത്തിയ തീപ്പൊരി പ്രസംഗത്തിൽ ബിജെപിക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ ആക്രമണം നടത്തി. പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു, മുഴുവൻ ഹിന്ദു സമൂഹത്തെയും അക്രമാസക്തമെന്ന് വിളിക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് പ്രസ്താവിച്ചു. “ബിജെപിയും ആർഎസ്എസും മുഴുവൻ ഹിന്ദു സമൂഹമല്ല.” എന്ന് രാഹുൽ മറുപടി പറഞ്ഞു.

നിർഭയത്വത്തിൻ്റെ പ്രാധാന്യം അടിവരയിടാൻ ഇസ്ലാം, ക്രിസ്തുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതങ്ങൾ എന്നിവ ഉദ്ധരിച്ച് എല്ലാ മതങ്ങളും ധൈര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു . ഭരണഘടനയ്ക്കും ഇന്ത്യയുടെ അടിസ്ഥാന ആശയത്തിനും നേരെ ബി.ജെ.പി ആസൂത്രിതമായ ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്ന് ആരോപിച്ച രാഹുൽ ബിജെപിയുടെ ആശയങ്ങളെ ദശലക്ഷക്കണക്കിന് ആളുകൾ എതിർത്തുവെന്ന് അഭിപ്രായപ്പെട്ടു..
‘ഹിന്ദു’ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് ആവശ്യപ്പെട്ടു. “ഹിന്ദുക്കളെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന സത്യവിരുദ്ധമാണ്. അദ്ദേഹം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണം. പ്രസ്താവനയെ ഞാൻ അപലപിക്കുന്നു, ഒപ്പം മാപ്പ് പറയാൻ കോൺഗ്രസ് പാർട്ടിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു.” — യോഗി പറഞ്ഞു.