പേപ്പർ ചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചോർച്ച മുഴുവൻ പരീക്ഷയുടെയും പവിത്രതയെ ബാധിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു വസ്തുതയും ഇല്ലെന്ന് കോടതി വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിൽ വ്യവസ്ഥാപരമായ ലംഘനമുണ്ടെന്ന് തെളിയിക്കാൻ ഇപ്പോഴുള്ള രേഖകൾ വെച്ച് തെളിയിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പുനഃപരീക്ഷയ്ക്ക് ഉത്തരവിടുന്നത് 23 ലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അക്കാദമിക് ഷെഡ്യൂൾ തടസ്സപ്പെടാൻ ഇടയാക്കുമെന്നും ഇത് വരും വർഷങ്ങളിൽ പ്രശ്‍നം ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.
മെഡിക്കൽ പ്രവേശനത്തിനായി നടത്തിയ ദേശീയ യോഗ്യത-പ്രവേശന പരീക്ഷ (നീറ്റ്) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികളിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഉത്തരവ്. ജൂൺ നാലിനാണ് നീറ്റ് ഫലം പ്രഖ്യാപിച്ചത്.

പുനഃപരീക്ഷ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും. പരീക്ഷകളുടെ ഭാവിയിലെ നടത്തിപ്പിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്‌റ്റിസ് അറിയിച്ചു, പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തിയാൽ അത് പ്രവേശനത്തെ ബാധിക്കും, രാജ്യത്ത് യോഗ്യരായ മെഡിക്കൽ പ്രൊഫഷണലുകൾ ഭാവിയിൽ കുറയും മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഇത് വിപരീത ഫലം സൃഷ്‌ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ബീഹാറിലും ജാർഖണ്ഡിലുമാണ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത്. ചോർച്ചയുണ്ടായതിൽ തർക്കമില്ലെന്നും എന്നാൽ പരീക്ഷാ സമ്പ്രദായത്തിന്റെയും നടത്തിപ്പിന്റെയും പരിശുദ്ധിയിൽ സംശയമില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. പരീക്ഷയെഴുതിയ 24 ലക്ഷം പേരിൽ പലരും സ്വന്തം നാട്ടിൽ നിന്ന് ഏറെ യാത്രചെയ്‌തെത്തിയാണ് പരീക്ഷയെഴുതിയത്. വീണ്ടും പരീക്ഷ നടത്തുന്നത് ഇവർക്ക് ബുദ്ധിമുട്ടാകും.