വിവാദമുയർത്തിയ കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ അഞ്ച് പ്രതികളാണ് ഉള്ളത്. യുവതിയുടെ ഭർത്താവ് രാഹുൽ പി ഗോപാൽ കേസിൽ ഒന്നാം പ്രതിയാണ്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികൾ. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവിൽ പൊലീസ് ഓഫീസർ ശരത് ലാൽ അഞ്ചാം പ്രതിയുമാണ്.
ഈ കേസിൽ പിന്നീട് നാടകീയ വഴിത്തിരിവ് ഉണ്ടായിട്ടുണ്ട്. കേസ് റദ്ദാക്കാൻ പ്രതിഭാഗം ഹർജി നല്കിയിരിക്കുകയാണ്. ഈ ഹർജി അടുത്തമാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇരയായ യുവത മൊഴിമാറ്റി പറയുകയായിരുന്നു. ഇത് കേസിന്റെ മെറിറ്റ് സംശയത്തിലാക്കി. തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ രാഹുൽ ഹെെക്കോടതിയിൽ ഹർജി ഫയൽ ചെയ്തു .ആദ്യം ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചെന്ന് പറഞ്ഞ് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ രാഹുൽ ജർമനിയിലേക്ക് കടന്നു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ യുവതി മൊഴി മാറ്റി . ഭർത്താവ് മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണ് അങ്ങനെ പറഞ്ഞതെന്നുമായിരുന്നു യുവതി പറഞ്ഞത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായ ശേഷം യുവതി ഡൽഹിയിലേക്ക് തിരിച്ച് പോയി. പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പായെന്നാണ് പ്രതി ഹെെക്കോടതിയെ അറിയിച്ചത്.
