ഐ.ടി., ഐ.ടി. അനുബന്ധമേഖലയില്‍ പ്രവൃത്തിസമയം നിലവിലുള്ള പത്ത് മണിക്കൂറില്‍ നിന്നും 14 മണിക്കൂര്‍ ആയി ഉയര്‍ത്താന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. മൂന്ന് ഷിഫ്റ്റിനു പകരം രണ്ടു ഷിഫ്റ്റ് മാത്രം പ്രവര്‍ത്തിപ്പിച്ച് ജീവനക്കാരെക്കൊണ്ട് അടിമപ്പണിക്കാണ് സര്‍ക്കാര്‍ സ്വകാര്യമുതലാളിമാര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്ന് കര്‍ണാടക സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ ആരോപിച്ചു. തീരുമാനം പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ പ്രതിഷേധ രംഗത്തേക്ക് വന്നു.
സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും കർണാടക ഷോപ്പ്‌സ് ആൻ്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് ഭേദഗതി ചെയ്യാനുള്ള ഏതൊരു ശ്രമവും കർണാടകയിലെ ഐടി/ഐടിഇഎസ് മേഖലയിൽ ജോലി ചെയ്യുന്ന 20 ലക്ഷം ജീവനക്കാരോടുള്ള തുറന്ന വെല്ലുവിളിയായി പരിഗണിക്കുമെന്നും കെഐടി യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. ഐടി/ഐടിഐഎസ്/ബിപിഒ മേഖലയിൽ ജോലി സമയം ഉയർത്താനുള്ള നിർദ്ദേശവുമായി തൊഴിൽ മന്ത്രി സന്തോഷ് എസ് ലാഡ് തൊഴിൽ, ഐടി-ബിടി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയതിന് പിന്നാലെ കെഐടിയു പ്രതിഷേധവുമായി രംഗത്ത് വന്നത്. നിലവിൽ, ഓവർടൈം പ്രതിദിനം പരമാവധി 10 മണിക്കൂർ ജോലി ചെയ്യാൻ മാത്രമാണ് നിയമം അനുവദിക്കുന്നത് .
നിലവിലുള്ള മൂന്ന് ഷിഫ്റ്റ് സമ്പ്രദായത്തിന് പകരം ഒരു ദിവസം രണ്ട് ഷിഫ്റ്റിലേക്ക് ജോലി സമയം മാറ്റുന്നത് തൊഴിലാളികളുടെ മൂന്നിലൊന്ന് ഭാഗത്തെ പിരിച്ചുവിടലിന് കാരണമാകുമെന്നും എംപ്ലോയീസ് യൂണിയൻ അവകാശപ്പെട്ടു. ഐടി മേഖലയിലെ 45 ശതമാനം ജീവനക്കാർ വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും 55 ശതമാനം പേർ ശാരീരിക ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ടെന്നും ജോലി സമയം വർധിപ്പിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും യൂണിയൻ പറയുന്നു.