ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാനുണ്ടായ കാരണങ്ങൾ കേന്ദ്ര കമ്മിറ്റി പ്രത്യേകം കണ്ടുപിടിച്ചതല്ലെന്നും ശൈലി മാറ്റണം എന്ന് പറഞ്ഞതിന് മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചാണ് അതെന്ന വിലയിരുത്തൽ വേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രസ്താവിച്ചു. പരാജയ കാരണങ്ങൾ സംസ്ഥാന സമിതി തന്നെ റിപ്പോർട്ട് ചെയ്‌തതാണെന്നും ഗോവിന്ദൻ പറഞ്ഞു .
നേതാക്കളുടെ ധാർഷ്‌ട്യത്തോടെയുള്ള പെരുമാറ്റം മാറ്റണം എന്ന വിലയിരുത്തൽ ഏതെങ്കിലും വ്യക്തികളെ ഉദ്ദേശിച്ചല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റാൻ ഇടയായി എന്നാണ് പറഞ്ഞത്. ധാർഷ്‌ട്യത്തോടെയുള്ള പെരുമാറ്റം മാറ്റണം എന്നതിന് മുഖ്യമന്ത്രിയുടെ ശൈലി ആണ് ഉദ്ദേശിച്ചത് എന്ന ധാരണ വേണ്ട എന്ന് ഗോവിന്ദൻ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽവി സംഭവിക്കാൻ ഇടയായ കാരണങ്ങൾ സംസ്ഥാന കമ്മിറ്റി കണ്ടെത്തി കേന്ദ്ര കമ്മിറ്റിയ്‌ക്ക് റിപ്പോർട്ട് ചെയ്‌തതാണ്. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്രം തള്ളി എന്ന വാർത്ത വാസ്‌തവ വിരുദ്ധമാണ്. പാർട്ടിയ്‌ക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാനുള്ള പ്രചാരവേലയാണിത്. തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പുകൾ കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണ്. എസ്.എഫ്.ഐയ്‌ക്ക് സംഭവിക്കുന്ന ചെറിയ വീഴ്‌ചകൾ അവർ പരിഹരിച്ച് മുന്നോട്ടുപോകും.– എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.