തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ബിരിയാണി വിളമ്പിയ സംഭവം വിവാദമാകുന്നു. കടുത്ത ആചാര ലംഘനമാണ് നടന്നെതെന്ന് കാണിച്ച് മുഖ്യ തന്ത്രി തരണനല്ലൂർ എൻ.പി ഗോവിന്ദൻ നമ്പൂതിരിപ്പാട് ഭരണസമിതിക്കും, കവടിയാർ കൊട്ടാരത്തിനും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാംസഭോജന സൽക്കാരം നടന്നത് ക്ഷേത്രാചാരത്തിന് വിഘ്‌നമുണ്ടാക്കിയെന്നും, ഇത്തരത്തിലുള്ള പ്രവണതകൾ കർശനമായി നിരോധിക്കണമെന്നും തന്ത്രി കത്തിൽ പറയുന്നു.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ‘അടുക്കള’ എന്നറിയപ്പെടുന്ന സ്ഥലത്താണ് മാംസ വിഭവം വിളമ്പിയത്. ഒരു ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നതെന്നാണ് സൂചന. എന്നാൽ ഇത് ആദ്യത്തെ സംഭവമല്ലെന്നും പറയുന്നതായി ഒരു മാധ്യമ റിപ്പോർട്ട് പറയുന്നു. ഭരണസമിതിയിലെ ഭിന്നതയാണ് ഇപ്പോൾ ബിരിയാണി സൽക്കാരം പുറത്തുവരാനുള്ള കാരണമെന്നും ആക്ഷേപമുണ്ട്.
