യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെതിരെ രൂക്ഷ പരാമർശവു വുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. “പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകും” മുഖ്യമന്ത്രി വിമര്‍ശിച്ചു. സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ തോല്‍വിയില്‍ പാഠം പഠിക്കണമെന്നും എപ്പോഴും പ്രളയും മഹാമാരിയും രക്ഷിക്കാനുണ്ടാവുകയില്ലെന്നും സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നു. പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബംഗാളിന്റെയും ത്രിപുരയുടെയും അവസ്ഥ ഉണ്ടാവുമെന്നും അദ്ദേഹം എഴുതിയിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.


ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ നേരിട്ട കനത്ത തോല്‍വിയില്‍ ഭരണക്കാരെ വിമർശിച്ച ഗീവർഗീസ് മാർ കൂറിലോസിനുള്ള മറുപടിയായിരുന്നു ഇത്. ”ഇന്നു രാവിലെ മാധ്യമങ്ങളില്‍ പഴയ ഒരു പുരോഹിതന്റെ വാക്കുകള്‍ കാണാന്‍ കഴിഞ്ഞു. പ്രളയമാണ് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്നാണ് ആ പുരോഹിതന്‍ പറഞ്ഞത്. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകുമെന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. ആരും ഇവിടെ ഒരു പ്രളയമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനെ ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നല്‍കിയ പാഠം”– പിണറായി പറഞ്ഞു.

“600 വാഗ്ദാനങ്ങളിൽ ചിലത് ഒഴിച്ച് മറ്റെല്ലാം കഴിഞ്ഞ സർക്കാർ പൂർത്തിയാക്കി. പലതും ചാർത്താൻ ശ്രമിച്ചെങ്കിലും ജനം പിന്നെയും എൽഡിഎഫിനെ തെരഞ്ഞെടുത്തു. ചരിത്രം തിരുത്തി ജനം തുടർഭരണം നൽകി. ദുരന്ത ഘട്ടങ്ങളിൽ ലഭിക്കേണ്ട കേന്ദ്ര സഹായം കേരളത്തിന് ലഭിച്ചില്ല. സഹായിക്കാൻ ബാധ്യസ്ഥരായവർ നിഷേധാത്മകമായി പെരുമാറി. തകർന്ന് പോകുമായിരുന്ന ഒരു ഘട്ടമായിരുന്നു അത്. നമ്മളെ സഹായിക്കാത്തവരുടെ മുന്നിൽ നമ്മെല്ലാവരും ചേർന്നാണ് അതിജീവിച്ച് കാണിച്ചത്. അർഹതപ്പെട്ടത് പോലും കേന്ദ്രം നമുക്ക് തരുന്നില്ല. സുപ്രീംകോടതി ഇടപെട്ടതോടെയാണ് കേന്ദ്രം വാശി തിരുത്തിയത്. സാധാരണ ഒരു സർക്കാരും അനുഭവിക്കേണ്ടി വരാത്ത കാര്യങ്ങളാണ് നമ്മൾ നേരിടുന്നത്. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്” മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ജീവനക്കാർക്ക് ഡിഎ നൽകാനായിട്ടില്ല. എല്ലാകാലത്തും ആ പ്രതിസന്ധി അവർ അനുഭവിക്കേണ്ടി വരില്ല. അത് പരിഹരിക്കാനുള്ള നടപടി ഉടൻ ഉണ്ടാകും. ഒരു കാര്യവും കേരളത്തിൽ നടത്തില്ലെന്ന് വാശിയുള്ളവരാണ് സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനെ ലക്ഷ്യമിട്ടത്. സാമൂഹ്യ സുരക്ഷാ പെൻഷന് വേണ്ടി എടുത്ത വായ്പ പൊതുകടത്തിൽപ്പെടുത്തി. കുറച്ച് മാസം അത് കൊണ്ട് പെൻഷൻ വിതരണം മുടങ്ങി. സുപ്രീംകോടതി ഇടപെട്ടതോടെ അത് പരിഹരിച്ചു. ഇപ്പോൾ കൃത്യമായി പെൻഷൻ നൽകുന്നുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശികയും അതിവേഗം കൊടുത്ത് തീർക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ പ്രസംഗത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി) രംഗത്ത് വന്നു. ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരമാണെന്നും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും ക്രൈസ്തവ സഭകളുടെ സംയുക്ത സംഘടനയായ കെസിസി കുറ്റപ്പെടുത്തി. ചക്രവര്‍ത്തി നഗ്നനെങ്കില്‍ വിളിച്ചുപറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അതുള്‍ക്കൊണ്ട് തിരുത്തുന്നതിനു പകരം വിമര്‍ശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണ്. പണ്ട് നികൃഷ്ട ജീവി എന്ന് ഒരു പുരോഹിതനെ വിളിച്ചയാള്‍ ഇന്ന് വിവരദോഷിയെന്ന മറ്റൊരു പുരോഹിതനെ വിളിക്കുമ്പോള്‍ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ലെന്ന് മനസ്സിലാക്കാം.”– കെസിസി പ്രസ്താവനയിൽ പറഞ്ഞു.