നീറ്റ്-യുജി 2024 ഫലത്തെ അടിസ്ഥാനമാക്കിയുള്ള കൗൺസലിംഗ് പ്രക്രിയ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി ചൊവ്വാഴ്ച വിസമ്മതിച്ചു . പരീക്ഷാ ഫലം സംബന്ധിച്ച വിവാദം കോടതിയിൽ എത്തിയ സാഹചര്യത്തിൽ ഇത് സംബന്ധിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ഇന്ത്യയിലെ വിവിധ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ബിരുദതല പ്രവേശന പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ്. ഈ വർഷത്തെ നീറ്റ് ഫലങ്ങളിൽ ചോദ്യ പേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ഉണ്ടെന്ന് ആരോപിച്ച് നിരവധി നീറ്റ് ഉദ്യോഗാർത്ഥികൾ രാജ്യത്തുടനീളം പ്രതിഷേധം നടത്തിയ സാഹചര്യത്തിലാണ് കോടതിയുടെ പരാമർശം. പേപ്പർ ചോർന്നെന്ന ആരോപണങ്ങൾക്കിടെ, നീറ്റ്-യുജി 2024 പുതിയ പരീക്ഷ നടത്തണമെന്ന ഹർജികളിൽ സുപ്രീം കോടതി നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻടിഎ) നോട്ടീസ് അയച്ചു.
ചോദ്യ പേപ്പർ ചോർച്ച, ഏകദേശം 1,500 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിൽ ക്രമക്കേടുകൾ എന്നിവയാണ് ആരോപിക്കപ്പെട്ടത്. “വിവാദം പരീക്ഷയുടെ വിശുദ്ധിയെ ബാധിച്ചു. അതിനാൽ ഞങ്ങൾക്ക് ഉത്തരങ്ങൾ ആവശ്യമാണ്. ”–ജസ്റ്റിസുമാരായ വിക്രം നാഥും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന അവധിക്കാല ബെഞ്ച് എൻടിഎയോട് പറഞ്ഞു.