ഒരു വർഷത്തിലേറെ നോർത്ത് ബ്ലോക്കിൽ തുടരുകയാണെങ്കിൽ അമിത് ഷാ ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലം ആഭ്യന്തരമന്ത്രിയായിരുന്ന വ്യക്തിയാകും. കോൺഗ്രസിൻ്റെ ഗോവിന്ദ് ബല്ലഭ് പന്തും ബി.ജെ.പിയുടെ എൽ.കെ. അദ്വാനിയും ആറ് വർഷത്തിലേറെ കേന്ദ്ര ആഭ്യന്തര മന്ത്രിമാരായിരുന്നു. ഒന്നാം മോദി സർക്കാരിലെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗും പിന്നീട് മന്ത്രിയായ ഷായും നോർത്ത് ബ്ലോക്കിൽ ഇതിനകം അഞ്ച് വർഷം വീതം ചെലവഴിച്ചു കഴിഞ്ഞു . ആഭ്യന്തര മന്ത്രാലയത്തിൻ്റെയും സഹകരണ മന്ത്രാലയത്തിൻ്റെയും നിയന്ത്രണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഷായ്ക്ക് വീണ്ടും അഞ്ചു വർഷത്തേക്ക് കൈമാറിയതോടെ ഇദ്ദേഹം പലതു കൊണ്ടും ചരിത്രത്തിൽ സ്ഥാനം പിടിക്കുകയാണ്. 59 കാരനായ ഷായെ കൂടാതെ, മുൻ ഭരണത്തിൽ ആഭ്യന്തര സഹമന്ത്രി ആയിരുന്ന നിത്യാനന്ദ് റായിയും അതേ പദവിയിൽ തുടരും.
ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന നടപടികളാണ് ഷായുടെ കീഴിൽ കഴിഞ്ഞ ടേമിൽ എടുത്തത്. ഇനി അതിന്റെ തുടർച്ച തേടുകയാണ് അടുത്ത വെല്ലുവിളി. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തി അതിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നതാണ് കേന്ദ്രത്തിൻ്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും അടിയന്തര വെല്ലുവിളി. അഞ്ച് വർഷം മുമ്പാണ് ജമ്മു കശ്മീരി ഒരു കേന്ദ്ര ഭരണ പ്രദേശമായി മാറിയത്. ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി സജ്ജീകരിച്ചിരിക്കുന്ന ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത 2023, ഭാരതീയ സാക്ഷ്യ അധീനിയം 2023 എന്നിവ പുറത്തിറക്കുക എന്നതാണ് മറ്റൊരു വെല്ലുവിളി. ഈ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. 2023ൽ പാർലമെൻ്റിൽ ഷാ ഈ നിയമങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരുന്നു.














