ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച 543 പേരിൽ 93 ശതമാനം (504) പേർക്ക് ഒരു കോടിയിലധികം ആസ്തിയുള്ളതായി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) വ്യാഴാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ വിശകലനത്തിൽ പറയുന്നു.
തെലുങ്കുദേശം പാർട്ടി, ജനതാദൾ (യുണൈറ്റഡ്), ശിവസേന (യുബിടി), ശിവസേന, ലോക് ജനശക്തി പാർട്ടി (രാം വിലാസ്), രാഷ്ട്രീയ ജനതാദൾ, ആം ആദ്മി പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവയാണ് കോടിപതികളെ ജയിപ്പിച്ച പാർട്ടികൾ. ഏറ്റവും വലിയ കൗതുകമുള്ളത് താരതമ്യേന ചെറിയ പാര്‍ടികളും കുറച്ച് ജനപ്രതിനിധികളെ മാത്രം പാര്‍ലമെന്റിലേക്ക് മല്‍സരിപ്പിച്ചവരുമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ‘കോടിപതികളുടെ’ അനുപാതം തുടർച്ചയായി വർധിച്ചതായി വിശകലനം വ്യക്തമാക്കുന്നു. 2009-ൽ വിജയിച്ച എല്ലാ പാർട്ടികളിലും പെട്ട സ്ഥാനാർത്ഥികളിൽ 58 ശതമാനം പേർക്കും ഒരു കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്നു. 2014ൽ ഇത് 82 ശതമാനമായും 2019ൽ 88 ശതമാനമായും കുത്തനെ ഉയർന്നു.













