നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന ആരോപണം നേരിടുന്ന ജെഡി(എസ്) എംപി പ്രജ്വൽ രേവണ്ണയെ വെള്ളിയാഴ്ച അർധരാത്രി ജർമ്മനിയിയിലെ മ്യൂണിക്കിൽ നിന്ന് എത്തി അദ്ദേഹം ബംഗളുരുവിൽ വിമാനം ഇറങ്ങി മിനിറ്റുകൾക്കകം, ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് എസ്ഐടിക്ക് കൈമാറുകയുമായിരുന്നു. 33 കാരനായ എംപിയെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ചോദ്യം ചെയ്യലിനായി സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി.
രേവണ്ണയെ കൊണ്ടുപോകാൻ വിമാനത്താവളത്തിൽ വൻതോതിൽ പോലീസുകാരെ വിന്യസിച്ചിരുന്നു. വിവാദം പൊട്ടിപ്പുറപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് അറസ്റ്റ്.

ജെഡി(എസ്)മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി-ജെഡി(എസ്) സഖ്യ സ്ഥാനാർത്ഥിയുമായ പ്രജ്വൽ നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന ആരോപണം നേരിടുന്നയാളാണ് . ഇതുവരെ മൂന്ന് ലൈംഗികാതിക്രമക്കേസുകളിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. തന്റെ മണ്ഡലത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിനു തൊട്ടുപിന്നാലെ ഏപ്രിൽ 27 ന് അദ്ദേഹം ജർമ്മനിയിക്ക് രക്ഷപ്പെട്ടു . സിബിഐ മുഖേന എസ്ഐടിയുടെ അഭ്യർത്ഥനയെത്തുടർന്ന് ഇൻ്റർപോൾ നേരത്തെ തന്നെ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ തേടി ‘ബ്ലൂ കോർണർ നോട്ടീസ്’ പുറപ്പെടുവിച്ചിരുന്നു. എസ്ഐടി സമർപ്പിച്ച അപേക്ഷയെത്തുടർന്ന് ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ മെയ് 18ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അദ്ദേഹത്തിൻ്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന് കർണാടക സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.