ഇമോജികളിലൂടെ സംസാരിക്കുന്ന വർത്തമാനകാലത്ത് ഭാഷയുടെ തനത് സൗന്ദര്യത്തെ ആവിഷ്കരിച്ച നോവലാണ് സുജിത് ഭാസ്കർ രചിച്ച ജലസ്മാരകം എന്ന് പ്രശസ്ത എഴുത്തുകാരൻ സിവി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
പത്രപ്രവര്‍ത്തകനായ സുജിത്തിന്റെ ആദ്യ നോവലാണ് ജലസ്മാരകം.

മനോരമ ബുക്സ് പ്രസിദ്ധീകരിച്ച നോവൽ “ജലസ്മാരക”ത്തിന്റെ പ്രകാശനം പയ്യന്നൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭാഷയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമകരമായിട്ടുള്ള ദൗത്യമാണ് ഈ നോവൽ നിർവഹിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശബ്ദ കലാകാരൻ കരിവെള്ളൂർ രാജൻ പുസ്തകം ഏറ്റുവാങ്ങി. കേരളകൗമുദി യൂണിറ്റ് ചീഫ് ഒ സി മോഹൻരാജ്, പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി നാരായണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. നോവലിസ്റ്റ് സുജിത് ഭാസ്ക്കർ മറുമൊഴി രേഖപ്പെടുത്തി. കെ. വി. സുരഭി സ്വാഗതവും കെ രാകേഷ് നന്ദിയും പറഞ്ഞു.













