കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വള്ള്യായിലെ പ്രമാദമായ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം.ശ്യാംജിത്തിന്(28) ജീവപര്യന്തം തടവ് ശിക്ഷ . വിഷ്‌ണുപ്രിയ(25)യുടെ മുൻ സുഹൃത്തായിരുന്നു ശ്യാംജിത്ത്. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്) ജഡ്ജി എ.വി മൃദുല ആണ് ശിക്ഷ വിധിച്ചത്.
കൊലപാതക കുറ്റത്തിന് ജീവപര്യന്തവും വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്ത് വർഷം തടവും 25,000രൂപ പിഴയും അടയ്‌ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധികതടവ് അനുഭവിക്കണം. രണ്ട് ലക്ഷം രൂപ വിഷ്‌ണുപ്രിയയുടെ കുടുംബത്തിന് നൽകുകയും വേണം. ഇത് നൽകിയില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. രണ്ട് വകുപ്പുകളിലുമുള്ള ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.
വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നു. എന്നാൽ കൊലപാതകം നടക്കുന്നതിന് രണ്ടുമാസംമുന്‍പ് ഇവര്‍ തെറ്റിപ്പിരിഞ്ഞു. മാത്രമല്ല മറ്റൊരു യുവാവുമായി വിഷ്ണുപ്രിയ സൗഹൃദത്തിലാവുകയും ചെയ്തു. ഇതറിഞ്ഞ ശ്യാംജിത് ഇരുവരെയും വകവരുത്താൻ തീരുമാനിച്ചു എന്നാണ് പോലീസ് വെളിപ്പെടുത്തിയ വിവരം.
022 ഒക്ടോബര്‍ 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകം. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.ദേഹത്ത് 29 മുറിവുകളാണുണ്ടായിരുന്നത്. പാനൂര്‍ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്ണുപ്രിയ. ഖത്തറില്‍ ജോലിചെയ്തിരുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് .
വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാല്‍ തൊട്ടടുത്തു തന്നെയുള്ള അച്ഛമ്മയുടെ വീട്ടിലായിരുന്നു എല്ലാവരും. മരണവീട്ടില്‍നിന്ന് ബന്ധുവായ യുവതി, വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നത് കണ്ടത്.













