• Home
  • kerala
  • കോട്ടയത്ത് വിചിത്രമായ പ്രചാരണവുമായി അവസാന നിമിഷം ഇടതു മുന്നണി സ്ഥാനാര്‍ഥി

കോട്ടയത്ത് വിചിത്രമായ പ്രചാരണവുമായി അവസാന നിമിഷം ഇടതു മുന്നണി സ്ഥാനാര്‍ഥി

കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസിലെ തോമസ് ചാഴികാടന്‍ സ്വയം ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിയെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തി. താന്‍ ജയിച്ചാല്‍ പിന്തുണ രാഹുല്‍ഗാന്ധിക്കാണെന്നും ചാഴികാടന്‍ പരസ്യമായി പ്രതികരിച്ചു. പത്രത്തില്‍ നല്‍കിയ പരസ്യത്തില്‍ ചാഴികാടനെ “എല്‍.ഡി.എഫ്-ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ഇടതു മുന്നണി ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായിരുന്നു തോമസ് ചാഴികാടന്‍.

കേരളത്തില്‍ ഒരു മണ്ഡലത്തിലും ഇടതു സ്ഥാനാര്‍ഥിയെ ഇന്ത്യാമുന്നണി സ്ഥാനാര്‍ഥി എന്ന് ഇടതുപക്ഷം വിശേഷിപ്പിച്ചിട്ടില്ല. മാത്രമല്ല, ഇന്ത്യാ മുന്നണിയിലെ പ്രമുഖ പാര്‍ടിയായ കോണ്‍ഗ്രസുമായും മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള പാര്‍ടികളുമായും നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടക്കുന്ന സംസ്ഥാനവുമാണ് കേരളം. പക്ഷേ അപ്പോഴും “ഭാരതം ഒന്നിക്കും ഇന്ത്യ ജയിക്കും” എന്ന മുദ്രാവാക്യലോഗോ ദേശാഭിമാനി പത്രം എല്ലാ തിരഞ്ഞെടുപ്പു വാര്‍ത്തയിലും ഉപയോഗിക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന കൊട്ടിക്കലാശത്തില്‍ മന്ത്രി വി.എന്‍.വാസവനും ജോസ് കെ.മാണിയും പങ്കെടുക്കാതിരുന്നത് മണ്ഡലത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ചാഴികാടന്‍ തന്നെ പറഞ്ഞത്, മന്ത്രി വാസവനും ജോസ് കെ.മാണിയുമാണ് തന്റെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനവും പരിപാടികളും മുഴുവന്‍ നിയന്ത്രിക്കുന്നത് എന്നാണ്. അതേസമയം വേറെ പരിപാടികള്‍ ഉളളതു കൊണ്ടായിരിക്കാം അവര്‍ തന്റെ കൊട്ടിക്കലാശ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് എന്നും ചാഴികാടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഫ്രാന്‍സിസ് ജോര്‍ജ്ജ്

കോട്ടയത്ത് ചര്‍ച്ചയാകുന്ന മറ്റൊരു കാര്യം, യു.ഡി.എഫ്. സ്ഥാനാര്‍ഥി, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോര്‍ജ്ജിന് ഇടത് അനുഭാവികളില്‍ നിന്നും വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നുള്ള അടക്കം പറച്ചിലുകളാണ്. നേരത്തെ ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇടതുമുന്നണിയിലായിരുന്ന ആളാണ്. ഇടതു കേന്ദ്രങ്ങളിലുള്ള പലര്‍ക്കും ഏറെ സ്വീകാര്യനായ വ്യക്തിത്വം കൂടിയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ്.

Leave a Reply

Your email address will not be published. Required fields are marked *

കോട്ടയത്ത് വിചിത്രമായ പ്രചാരണവുമായി അവസാന നിമിഷം ഇടതു മുന്നണി സ്ഥാനാര്‍ഥി - The Political Editor