കാനഡയിലേക്ക് പോകുന്നതില്‍ നിന്നും ഇന്ത്യന്‍ പൗരന്‍മാര്‍ പിന്‍തിരിയണമെന്ന പരോക്ഷ സൂചന നല്‍കി ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശത്തിനെതിരെ പ്രതികരിച്ച് കാനഡ സര്‍ക്കാര്‍ രംഗത്തു വന്നു. ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം നൽകിയ മുന്നറിയിപ്പ് തള്ളിക്കൊണ്ടായിരുന്നു കാനഡ വിഷയത്തിൽ പ്രതികരിച്ചത്. കാനഡ ഏറ്റവും സുരക്ഷിതമായ രാജ്യമാണെന്ന് പൊതുസുരക്ഷ വകുപ്പിന്റെ ചുമതലയലുള്ള മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
കാനഡയിലെ ചില പ്രദേശങ്ങളിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കാൻ കാനഡയിലുള്ള പൗരന്മാരോടും അവിടേക്ക് യാത്ര ചെയ്യാൻ ആലോചിക്കുന്നവരോടും കേന്ദ്ര സർക്കാർ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.
ജൂണിൽ ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കുണ്ടെന്ന് സംശയിക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ ഉപദേശം ഉണ്ടായത്.
“കാനഡയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ക്രിമിനൽ അക്രമങ്ങളും കണക്കിലെടുത്ത്, അവിടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ഒപ്പം അവിടേക്കു യാത്രയെക്കുറിച്ച് ആലോചിക്കുന്നവരും അതീവ ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുന്നു”– വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കാനഡയുമായുള്ള നയതന്ത്രബന്ധത്തിലുണ്ടായ വിള്ളൽ ഇന്ത്യൻ സമൂഹത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് കാനഡയിലുള്ളത്. മലയാളികൾ അടക്കം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എല്ലാ വർഷവും കാനഡയിലേക്ക് കുടിയേറാറുണ്ട്. ഇപ്പോൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാകുന്നത് ആശങ്കയോടെയാണ് കാനഡയിലെ ഇന്ത്യക്കാർ നോക്കിക്കാണുന്നത്.ഇതിനിടെ, കാനഡയിലെ ഹിന്ദുമതസ്ഥർ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഖാലിസ്ഥാൻ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് അടക്കം ഭീഷണി മുഴക്കിയിരുന്നു. ഹിന്ദുമതസ്ഥർക്ക് കാനഡയോട് കൂറില്ലെന്നും സിഖ്സ് ഫോർ ജസ്റ്റിസ് തലവൻ ഗുർപത്വന്ത് സിംഗ് ആരോപിച്ചു. കാനഡയിലെ സിഖ് സമുദായാംഗങ്ങൾ ഒക്ടോബർ 29ന് വാംഗ്കൂവയിൽ ഒത്തു കൂടണം. ഇന്ത്യൻ ഹൈക്കമ്മീഷറാണോ നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിലെന്ന കാര്യത്തിൽ റഫറണ്ടം തയ്യാറാക്കി വോട്ട് രേഖപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു.
വരുന്ന 25ന് കാനഡയിൽ ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ പാക് ചാര സംഘടന ഐ.എസ.ഐ.യുമായി സഹകരിച്ചു കൊണ്ട് വൻ പ്രതിഷേധം നടന്നേക്കുമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നയതന്ത്ര ഉദ്യോഗസ്ഥർക്ക് വിവരം നൽകിയിട്ടുണ്ട്.