ദേശീയ തലത്തില്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ബി.ജെ.പി. സഖ്യം ഉപേക്ഷിച്ചു. ദക്ഷിണേന്ത്യയില്‍ ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന ഏക സഖ്യകക്ഷിയായിരുന്നു അണ്ണാ ഡിഎംകെ.
എഐഎഡിഎംകെയുടെ ജില്ലാ സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും യോഗത്തിലാണ് ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഐകകണ്ഠ്യേന തീരുമാനമെടുത്തത്.
പാർട്ടിയുടെ ആത്മാവായ സിഎൻ അണ്ണാദുരൈയെക്കുറിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ നടത്തിയ വിവാദ പരാമർശമാണ് ഈ നീക്കത്തിന് ഉടൻ പ്രേരണയായതെന്ന് കരുതുന്നു.

ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻഡിഎ) നിന്ന് എഐഎഡിഎംകെ മാറിയതായി ബിജെപിയും പ്രഖ്യാപിച്ചു.
രണ്ട് കോടിയിലധികം വരുന്ന എഐഎഡിഎംകെ പ്രവർത്തകരുടെ അഭിപ്രായങ്ങളും വികാരങ്ങളും മാനിച്ചാണ് ബിജെപിയുമായുള്ള സഖ്യം വേർപെടുത്താൻ തീരുമാനിച്ചതെന്ന് പാർട്ടി പ്രമേയം പറയുന്നു.
ആഗസ്ത് 20ന് നടന്ന എഐഎഡിഎംകെയുടെ ചരിത്രപരമായ സംസ്ഥാന സമ്മേളനത്തെ ബിജെപി സംസ്ഥാന നേതൃത്വം ഇകഴ്ത്തിയെന്നും എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെ വിമർശിച്ചുവെന്നും പ്രമേയത്തിൽ പറയുന്നു. ഇത് ഭാരവാഹികളിലും അണികളിലും അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷമായി ബിജെപിയുടെ സംസ്ഥാന നേതൃത്വം ഗൂഢലക്ഷ്യത്തോടെ എഐഎഡിഎംകെയെയും സിഎൻ അണ്ണാദുരൈ, ജെ ജയലളിത ഉൾപ്പെടെയുള്ള മൺമറഞ്ഞ ഉന്നത നേതാക്കളെയും എഐഎഡിഎംകെയുടെ ആദർശങ്ങളെയും വിമർശിക്കുകയാണെന്ന് പ്രമേയത്തിൽ പറയുന്നു.
1956-ൽ മധുരയിൽ നടന്ന ഒരു പരിപാടിയിൽ അണ്ണാദുരൈ ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു. അണ്ണാദുരൈയെ മധുരയിൽ ഒളിപ്പിച്ചുവെന്നും അദ്ദേഹം മാപ്പ് പറഞ്ഞതിനെ തുടർന്നാണ് അന്ന് രക്ഷപ്പെട്ടെന്നും ബിജെപി നേതാവ് ആരോപിച്ചു. ഇത് വൻ പ്രകോപനമാണ് എഐഎഡിഎംകെ-യിൽ സൃഷ്ടിച്ചത്.