• Home
  • national
  • 2024-ല്‍ ബിജെപിയെ തോല്‍പിക്കണമെങ്കില്‍…ഇന്ത്യ മുന്നണി ചില വലിയ കാര്യങ്ങൾ നേരിട്ടേ പറ്റൂ

2024-ല്‍ ബിജെപിയെ തോല്‍പിക്കണമെങ്കില്‍…ഇന്ത്യ മുന്നണി ചില വലിയ കാര്യങ്ങൾ നേരിട്ടേ പറ്റൂ

ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് അഥവാ ‘ഇന്ത്യ’ എന്ന പ്രതിപക്ഷ മുന്നണി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയുടെ പത്ത് വര്‍ഷമാകാന്‍ പോകുന്ന ഭരണത്തെയും വെല്ലുവിളിച്ചു കഴിഞ്ഞിരിക്കയാണ്. എന്നാല്‍ 2014-ല്‍ ഇന്ത്യയിലെ ഇന്നത്തെ പ്രതിപക്ഷ കക്ഷികള്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങളില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായ വെല്ലുവിളികള്‍ അവരെ പത്തു വര്‍ഷം കഴിയുമ്പോള്‍ കാത്തു നില്‍ക്കുകയാണ്. ബിജെപി പത്തു വര്‍ഷത്തിനിടയില്‍ കൊയ്‌തെടുത്ത നേട്ടങ്ങള്‍ ശരിയായി അവലോകനം ചെയ്താല്‍ അവരെ തോല്‍പിക്കുക എന്നത് ബാലികേറാമലയാണ്.
ബിജെപി നേടിയെടുത്ത കാര്യങ്ങള്‍, ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഏറ്റവും പ്രധാനം ഹിന്ദുവോട്ടുകളുടെ ഏകീകരണം സാധ്യമാക്കാന്‍ ബിജെപിക്ക് സാധിച്ചുകഴിഞ്ഞിരിക്കുന്നു എന്നതാണ്. ഇനി അതിനെ തകര്‍ക്കാന്‍ ഹിന്ദുവോട്ടുകളെ അതേ നാണയത്തില്‍ നേടിയെടുക്കാന്‍ ഇന്ത്യ മുന്നണിക്ക് കഴിയുമോ…ചോദ്യം വളരെ പ്രധാനമാണ്.
ആര്‍.എസ്.എസ്. വിചാരിച്ചതിലും വലിയ വിളവെടുപ്പാണ് അവര്‍ക്ക് നടത്താന്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് കഴിഞ്ഞിരിക്കുന്നത്. ഏതാനും മാസത്തിനകം നടത്താന്‍ പോകുന്ന അയോധ്യ രാമക്ഷേത്രം തുറക്കല്‍ കൂടിയാകുമ്പോള്‍ വലിയ നേട്ടമാണ് അവര്‍ക്കുണ്ടാകാന്‍ പോകുന്നത് എന്നത് പ്രധാനമാണ്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും വോട്ടു ബാങ്കിലും സംഘപരിവാര്‍ ഉണ്ടാക്കിയിരിക്കുന്ന മാറ്റം വളരെ ദൃശ്യമാണ്. ഇതിനെ മറികടക്കാന്‍ വലിയ ശ്രമം ആവശ്യമാണ്. മതേതരമായ വോട്ടുകളെ നിഷേധിച്ച് ഹിന്ദുവോട്ട് ബാങ്ക് സ്ഥാപിച്ച് വളര്‍ത്തിയെടുക്കാനും സ്ഥിരപ്പെടുത്താനും ബിജെപിക്ക് കഴിഞ്ഞതാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ പ്രധാന പരിണാമം. സ്ഥിരമായ അടിസ്ഥാന ഹിന്ദു വോട്ട് അടിത്തറ ഉറപ്പിക്കുന്നതിൽ പ്രധാനമന്ത്രി മോദി ഒരിക്കൽ പോലും നേരിയ അശ്രദ്ധ പോലും കാണിച്ചിട്ടില്ല.
ഉത്തർപ്രദേശിൽ, ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട പ്രതികളെ ലക്ഷ്യമിട്ട് ബുൾഡോസർ ഉപയോഗിക്കുന്നത് ഇന്ത്യൻ പൊതുജീവിതത്തിൽ സമാനതകളില്ലാത്ത സംഭവം ആയിരുന്നു . അത് അർഹിക്കുന്ന രോഷത്തോടെയും ശക്തിയുടെയും എതിർക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിഞ്ഞിട്ടില്ല. ഇത് ഇന്ത്യൻ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ സൂചന നൽകുന്ന സംഗതിയാണ്.

സംയോജിത ഹിന്ദു വോട്ടുകളും മോദിയുടെ സുസ്ഥിരമായ ഭരണവും ശക്തമായ നേതൃത്വവും ഹിന്ദി മേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയിപ്പിക്കാൻ സഹായിച്ച വികസനവും ഹിന്ദുത്വവും ഉൾക്കൊള്ളുന്ന മോദിയുടെ വ്യക്തിത്വം ഈ ഒമ്പത് വർഷത്തിനിടയിൽ ഇല്ലാതായിട്ടില്ല. തന്റെ ആരാധകരെയും അനുഭാവികളെയും വോട്ടർമാരെയും ആകർഷിക്കാനുള്ള മോദിയുടെ നീക്കങ്ങൾ അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനത്തോടെ കൂടുതൽ ശക്തിയുള്ളതാകും.

മതം അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം ജാതി അടിസ്ഥാനമാക്കിയുള്ള വോട്ടുകളെപ്പോലും സ്വാധീനിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ അമിത് ഷാ ശ്രദ്ധാപൂർവ്വം മണ്ഡൽ രാഷ്ട്രീയത്തെ കമണ്ഡൽ(മത) അജണ്ടയിൽ ഉൾപ്പെടുത്തി. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും 2017, 2022 നിയമസഭാ തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടാൻ ഇത് ബിജെപിയെ സഹായിച്ചു. ഇന്ത്യയിലെ 543 ലോക്‌സഭാ സീറ്റുകളിൽ, കഴിഞ്ഞ ഒമ്പത് വർഷത്തെ ബി ജെ പി ഭരണം ഹിന്ദു വോട്ടുകൾ ഉറപ്പിച്ചതിനാൽ 100 ​​ഓളം സീറ്റുകളിൽ ബി ജെ പിക്ക് വ്യക്തമായ നേട്ടമുണ്ട്.

ആര്‍.എസ്.എസിന് ഗാന്ധി വധത്തിനുശേഷം പൂര്‍ണമായി നഷ്ടപ്പെട്ട സ്വീകാര്യത വളരെയധികം തിരിച്ചുപിടിക്കാന്‍ സാധിച്ചു എന്നാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ അവരുടെ തന്ത്രങ്ങളുടെ ആകെത്തുകയായി വിലയിരുത്തപ്പെടുന്നത്. ആര്‍.എസ്.എസിന് ഇന്ത്യന്‍ പൊതു ജീവിതത്തില്‍ സ്വീകാര്യത് ലഭിക്കാന്‍ ആസൂത്രിതമായി നടത്തിയ നീക്കങ്ങള്‍ എടുത്ത പറയേണ്ടതാണ്.

പ്രതിപക്ഷ നേതാക്കളില്‍ കുറഞ്ഞത് അഞ്ചുപേരെങ്കിലും പ്രധാനമന്ത്രി സ്ഥാന മോഹികളാണ് എന്നത് ആ മുന്നണിക്ക് വലിയ പോരായ്മയാണ്. ഇതിനെ മറികടക്കാന്‍ ഇന്ത്യ മുന്നണിക്ക് കഴിയുമോ എന്നതിന് മറ്റൊരു പരിഹാരമാര്‍ഗവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്നാണ് രഹസ്യ വിവരം. മന്‍മോഹന്‍സിങിനെപ്പോലെ
സ്വഭാവസവിശേഷതകളുള്ള ഒരു “അരാഷ്ട്രീയ” പ്രൊഫഷണലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കൊണ്ടുവരാൻ ഇന്ത്യൻ സഖ്യത്തിന്റെ ഉന്നതർ ഒടുവിൽ സമ്മതിച്ചേക്കുമെന്ന് പറയുന്നു. “ഇന്ത്യ” മുന്നണി നേതാക്കളുടെ യോഗങ്ങളിലൊന്നിൽ, ആർബിഐയുടെ മുൻ ഗവർണർ രഘുറാം രാജന്റെ പേരും മറ്റ് അറിയപ്പെടുന്ന സംശുദ്ധ വ്യക്തിത്വങ്ങളായ രണ്ട് പ്രൊഫഷണലുകളുടെ പേരും ചർച്ച ചെയ്യപ്പെട്ടു എന്നാണ് പറയുന്നത്.

പാചക വാതകത്തിന്റെ വില കുറയ്ക്കല്‍ ഒരു സൂചനയായി എടുത്താല്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയെ ബഹുദൂരം പിന്നിലാക്കാനായുള്ള ഹ്രസ്വകാല തന്ത്രങ്ങള്‍ ബിജെപിയുടെ ഉപശാലകളില്‍ ഒരുങ്ങുന്നുണ്ടെന്നു കരുതണം. ഇതിനെ നേരിടാന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കാണിക്കുന്ന മാതൃകയും ഫലപ്രദമാണ്. കര്‍ണാടക സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും നല്‍കുന്ന സൗജന്യങ്ങള്‍, തമിഴ്‌നാട് മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്കും സൗജന്യ പ്രഭാത ഭക്ഷണം നല്‍കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത് ഇവയെല്ലാം ഉദാഹരങ്ങളാണ്. സാധാരണക്കാരെ അവരുടെ ജീവിത പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി സ്വാധീനിക്കാന്‍ സാധിക്കണം എന്ന സങ്കല്‍പമാണ് ഇതിനെല്ലാം പിന്നില്‍. ഇത് വോട്ട് നേടിത്തരും എന്നതിന് കര്‍ണാടക മികച്ച ഉദാഹരമായി നില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

2024-ല്‍ ബിജെപിയെ തോല്‍പിക്കണമെങ്കില്‍…ഇന്ത്യ മുന്നണി ചില വലിയ കാര്യങ്ങൾ നേരിട്ടേ പറ്റൂ - The Political Editor