കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സി എം ആർ എൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയ്ക്ക് മാസപ്പടിയായി 1 .72 കോടി രൂപ നൽകിയെന്ന റിപ്പോർട്ട് വൻ വിവാദത്തിലേക്ക്.
മലയാള മനോരമ ദിനപത്രം പുറത്തു കൊണ്ടുവന്ന ഈ വാർത്ത പ്രതിപക്ഷത്തിന് പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിലും മികച്ച ആയുധമാകും. സിപിഎം നേതൃത്വം ഇതേപ്പറ്റി വസ്തുതാപരമായി പ്രതികരിച്ചിട്ടില്ല. പുതുപ്പള്ളി തിരഞ്ഞെടുപ്പു കൂടി മുന്നില്‍ക്കണ്ട് മാധ്യമങ്ങള്‍ വഴി സെറ്റ് ചെയ്യുന്ന അജണ്ടയാണിതെന്ന് സംശയമുണ്ടെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ.കെ.ബാലന്‍ പ്രാഥമികമായി പ്രതികരിച്ചത്.
പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നാണ് ആദായ നികുതി ഇടക്കാല സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് പറയുന്നത്.വീണയും സ്വന്തം സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസും സി എം ആർ എലുമായി കരാറുണ്ടാക്കിയിരുന്നു. ഐടി, മാർക്കറ്റിംഗ് കൺസൾട്ടൻസി, സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകാമെന്നായിരുന്നു കരാർ. എന്നാൽ, സേവനങ്ങളൊന്നും നൽകിയില്ലെങ്കിലും കരാർ പ്രകാരം മാസംതോറും പണം നൽകിയെന്നാണ് സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ എസ് എൻ ശശിധരൻ കർത്താ ആദായനികുതി വകുപ്പിന് മൊഴി നൽകിയത്.
മനോരമ വാർത്ത ഇങ്ങനെ :
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപ. ഈ പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് തീർപ്പു കൽപിച്ചു.
വീണയും വീണയുടെ മാത്രം സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസും ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്റ്റ്‌വെയർ േസവനങ്ങൾ നൽകാമെന്നു സിഎംആർഎലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നൽകിയില്ല. എന്നാൽ, കരാർപ്രകാരം മാസം തോറും പണം നൽകിയെന്ന് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴി നൽകി.
2017–20 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വർ സിങ്, എം.ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് വ്യക്തമാക്കി.