താൻ സഹതാപ തരംഗത്തിൽ വന്ന സ്ഥാനാർത്ഥിയല്ലെന്നും പുതുപ്പള്ളിയിലേത് സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും എന്നും കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ . 23 വർഷമായി താൻ പാർട്ടി പ്രവർത്തകനാണ് . ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
“ഇടത് സർക്കാർ പൂർണ പരാജയമാണ് സർക്കാർ എന്ത് ചെയ്തു. ഉമ്മൻ ചാണ്ടി കൊലയാളികളുടെ രക്ഷകർത്താവെന്ന സിപിഐഎം നേതാവ് കെ അനിൽകുമാറിന്റെ പരാമർശം ശരിയാണോയെന്ന് ചിന്തിക്കണമെന്നും” ചാണ്ടി ഉമ്മൻ പറഞ്ഞു. കോവിഡ് കാലത്ത് കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല എന്ന സിപിഎം നേതാവ് അനിൽ കുമാറിന്റെ വാദത്തിന് മറുപടിയായാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇങ്ങനെ പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും ഈ മണ്ഡലത്തിൽ പോലുമല്ലാത്ത ആളാണ് വിമർശനം ഉന്നയിക്കുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
അതേസമയം പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി. മണർകാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബ്ലോക്ക് കമ്മറ്റി അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ എട്ടു വരെയാണ് പെരുന്നാൾ, വൻ ജനത്തിരക്കുണ്ടാകുന്ന സമയത്തെ തെരഞ്ഞെടുപ്പ് വോട്ടിങ്ങിനെ ബാധിക്കും. സെപ്റ്റംബർ ഒന്നിന് മുൻപോ എട്ടിന് ശേഷമോ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മറ്റിയുടെ എതിർപ്പ് പാർട്ടി നേതൃത്വത്തെ അറിയിച്ചു.