പുനർജ്ജനി പദ്ധതിയിലെ ഇ ഡി അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഇ.ഡി അന്വേഷണത്തോടെ കുറെ വര്‍ഷമായി നടത്തുന്ന ആരോപണങ്ങളില്‍ ഒരു തീരുമാനമുണ്ടാകുമല്ലോ എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതുകൊണ്ട് തന്നെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
പുനർജനി പദ്ധതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയതിനു പിറകെയാണ് പ്രതികരണം. സ്വന്തം മണ്ഡലമായ പറവൂരിൽ പ്രളയത്തിൽ വീടും ഉപജീവനവും നഷ്ടപ്പെട്ടവർക്കായി ആവിഷ്കരിച്ച ‘പുനർജനി’ പദ്ധതിക്കു വേണ്ടി വിദേശത്തു പണപ്പിരിവ് നടത്തിയെന്നാണ് സതീശനെതിരായ പരാതി. പരാതിയിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട വി.ഡി.സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവ ഇ.ഡി പരിശോധിക്കും. വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഇ.ഡിയും വിവരണശേഖരണം തുടങ്ങിയത്.
“വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമുണ്ടാകുന്നത് സ്വാഭാവികമാണ് .തനിക്കെതിരെയുള്ള പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമില്ല. വിദേശ നാണയ നിയന്ത്രണ നിയമം ലംഘിച്ചെന്ന പരാതി പരിശോധിക്കേണ്ടത് ഇ.ഡിയാണ്. ഇതേ പരാതിക്കാര്‍ തന്നെ മൂന്ന് വര്‍ഷം മുന്‍പ് ഇ.ഡിക്ക് പരാതി നല്‍കിയിരുന്നു. അന്ന് അവര്‍ ഈ അക്കൗണ്ടുകളൊക്കെ പരിശോധിക്കുകയും ചെയ്തതാണ്”.–സതീശന്‍ പറഞ്ഞു.
അന്വേഷിക്കാന്‍ അധികാരമില്ലെങ്കിലും വിജിലന്‍സ് അന്വേഷിച്ചാല്‍ ഇ.ഡി വരുമെന്ന് സര്‍ക്കാരിന് നന്നായി അറിയാം. അങ്ങനെ പ്രതിപക്ഷ നേതാവിനെ ഇ.ഡിക്ക് മുന്നില്‍ കൊണ്ടു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഡെമോക്ലീസിന്റെ വാള്‍ പോലെ എപ്പോഴും തനിക്ക് നേരെ ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ വരുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ട്. എന്നാല്‍പ്പിന്നെ പ്രതിപക്ഷ നേതാവിനെതിരെയും ഇ.ഡി അന്വേഷണം ഇരിക്കട്ടെയെന്നാണ് മുഖ്യമന്ത്രി കരുതിയതെന്നും സതീശന്‍ പറഞ്ഞു.