ഉത്തർപ്രദേശിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള വാരാണസിയിലെ ഗ്യാൻവാപി പള്ളി സമുച്ചയത്തിൽസർവ്വേ നടത്താൻ വാരാണസി ജില്ലാ കോടതി നൽകിയ അനുമതി സുപ്രീംകോടതി സ്റ്റേ ചെയ്തു. ബുധനാഴ്ച വരെ ആണ് സ്റ്റേ. അതിനിടയിൽ പരാതിക്കാർക്ക് ഹൈക്കോടതിയിൽ അപ്പീൽ നൽകാം.
വാരാണസി ജില്ലാ കോടതിയുടെ ജൂലൈ 21 ലെ ഉത്തരവിനെതിരെ ഗ്യാൻവാപി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവ്.
ജൂലൈ 26 വൈകീട്ട് 5 മണി വരെ സർവേ നിർത്തിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഗ്യാൻവാപി മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ ഹുസേഫ അഹമ്മദി ആവശ്യപ്പെട്ടു. പ്രദേശം മുഴുവൻ എഎസ്‌ഐ സർവേ നടത്താൻ ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർവേയുടെ ഭാഗമായി മസ്ജിദിൽ യാതൊരു തരത്തിലുള്ള ഖനനമോ സമാന രീതികളോ ഉപയോഗിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി നിർദേശിച്ചു. റഡാർ പരിശോധന , ഫോട്ടോഗ്രാഫി , അളവുകൾ എടുക്കൽ മുതലായ രീതികൾ മാത്രമേ സർവ്വേയ്ക്ക് ഉപയോഗിക്കാവു എന്നാണ് കോടതിയുടെ നിർദേശം.
ജില്ലാ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിക്ക് ജൂലൈ 26 വരെ സമയം നൽകുമെന്നും അതുവരെ സ്ഥലത്ത് തൽസ്ഥിതി തുടരട്ടെ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
വാരാണസി കോടതിയുടെ ഉത്തരവിനെ അലഹബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ ഗ്യാൻവാപി മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് കോടതി കുറച്ച് സമയം അനുവദിക്കുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത് . കോടതി ഉത്തരവിനെ പൂർണ്ണമായി മാനിക്കുന്നുവെന്ന് വാരണാസി ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് പ്രതികരിച്ചു