മാവേലിക്കരയില്‍നാല് വയസ്സുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷ് സബ് ജയിലിൽവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ജയിലില്‍വച്ചു കഴുത്തിലേയും കയ്യിലേയും ഞരമ്പ് മുറിച്ചാണു ആത്മഹത്യാശ്രമം. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണ് എന്നാണ് പറയുന്നത്.
നക്ഷത്ര എന്ന കുട്ടി ഇന്നലെ രാത്രിയാണു സ്വന്തം പിതാവിനാൽ ദാരുണമായി കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. മഴു ഉപയോഗിച്ചാണ് ശ്രീമഹേഷ് നക്ഷത്രയെ വെട്ടിയത്. തൊട്ടടുത്തു ശ്രീമഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണു കണ്ടത്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു. സുനന്ദയുടെ കൈയ്ക്കു വെട്ടേറ്റിരുന്നു .
നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.മഹേഷിന്റെ പുനർവിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നതാണ്. എന്നാൽ, പതിവായി വീട്ടിലെത്തി ശല്യം ചെയ്‌തതോടെ ഇവർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നു പറയുന്നു. പുനർ വിവാഹം മുടങ്ങിയതിൽ പ്രതി നിരാശയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.
മകളുടെ കൊലപാതകത്തിന് പിടിയിലായ പ്രതി പൊലീസ് ചോദ്യം ചെയ്യലിനോടും സഹകരിച്ചിരുന്നില്ല. അതേസമയം ആറ് വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് സൂചന. കൊലയ്ക്കായി പ്രതി പ്രത്യേകം മഴു തയ്യാറാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.