ഡൽഹിയിലെയും പഞ്ചാബിലെയും മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാളും ഭഗവന്ത് മാനും വ്യാഴാഴ്ച ചെന്നൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ഭരണപരമായ സേവനങ്ങളുടെ നിയന്ത്രണം ഡൽഹി സർക്കാരിൽ നിന്ന് പിടിച്ചെടുക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഓർഡിനൻസിനെതിരെ ഡിഎംകെയുടെ പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച. ഓർഡിനൻസിനെതിരെ ഡിഎംകെയുടെ പൂർണ പിന്തുണ ഡിഎംകെ മേധാവി കൂടിയായ എംകെ സ്റ്റാലിൻ ഉറപ്പു നൽകി.
ഡിഎംകെ തന്റെ പാർട്ടിക്കും ഡൽഹിയിലെ ജനങ്ങൾക്കും ഒപ്പം നിൽക്കുമെന്നും ഓർഡിനൻസിനെതിരെ പാർലമെന്റിൽ വോട്ട് ചെയ്യുമെന്നും സ്റ്റാലിൻ ഉറപ്പുനൽകിയതായി കെജ്രിവാൾ പറഞ്ഞു. മറ്റ് നേതാക്കളെ കണ്ട് പിന്തുണ തേടി വരികയാണെന്നും ഓർഡിനൻസ് പരാജയപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഇത് 2024 ലെ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ പോലെയാണ്. ഈ ബിൽ രാജ്യസഭയിൽ പരാജയപ്പെട്ടാൽ പ്രതിപക്ഷം ഒന്നടങ്കം ഒന്നിക്കുമെന്നും 2024ൽ മോദി സർക്കാർ തിരിച്ചുവരാൻ പോകുന്നില്ലെന്നുമുള്ള ശക്തമായ സന്ദേശം രാജ്യത്തുടനീളം പ്രചരിക്കുമെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു.