വിവാദ ചിത്രം കേരള സ്റ്റോറി സിനിമാ പ്രദർശനത്തിന് വിലക്കില്ല. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി ഹർജിക്കാരുടെ ആവശ്യം തളളി.
ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല.മതേതര സ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളുമെന്ന് ഹൈക്കോടതി പറഞ്ഞു. വിവാദ പരാർമശമുളള ടീസർ പിൻവലിക്കുന്നതായി നിർമാണ കമ്പനി സൺഷൈൻ പിക്ചേഴ്സ് അറിയിച്ച സാഹചര്യത്തിൽ പ്രദർശന വിലക്ക് വേണ്ട എന്നാണ് കോടതി വ്യക്തമാക്കിയത്.
ഇത് ചരിത്ര സിനിമയല്ല. സാങ്കൽപികമാണ്. സിനിമ ഇസ്ലാം മതത്തിനെതിരെയല്ല. തീവ്രവാദ സംഘടനയായ ഐഎസിന്റെ പ്രവർത്തനങ്ങളെയാണ് ചിത്രത്തിൽ കാണിക്കുന്നതെന്നും കോടതി പരാമർശിച്ചു.
ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സിനിമയുടെ ടീസറും ട്രെയിലറും കോടതി മുറിയിൽ കണ്ടു. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
മതവികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിന്റെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശികളായ അഡ്വ. വി.ആർ.അനൂപ്, തമന്ന സുൽത്താന, നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജിൻ സ്റ്റാൻലി എന്നിവരാണു കഴിഞ്ഞ ദിവസം ഹർജികൾ നൽകിയത്. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ.വി.മുഹമ്മദ് റസാക്ക്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.ശ്യാം സുന്ദർ എന്നിവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.