രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ) പിൻവലിച്ചു. 2000ത്തിന്റെ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തണമെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകി. സെപ്റ്റംബർ 30 വരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. അത് വരെ കൈവശം 2000 ഉള്ളവർക്ക് നോട്ട് മാറ്റിയെടുക്കാമെന്ന് ആർ.ബി.ഐ അറിയിച്ചിട്ടുണ്ട്. 2000-ത്തിന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു.
സെപ്റ്റംബർല 30-ന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ തിരികെ ബാങ്കുകളിലേൽപ്പിക്കണം. ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കിൽ നൽകി മാറ്റിയെടുക്കാൻ സാധിക്കുകയുള്ളുവെന്നും ആർബിഐ വ്യക്തമാക്കി. 2018-ന് ശേഷം 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. നോട്ടുകൾ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നാണ് ആർ.ബി.ഐയുടെ അറിയിപ്പ്.
2016 ലാണ് പ്രധാനമന്ത്രി വലിയ പ്രഖ്യാപനത്തോടെ അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകൾ പിൻവലിച്ച് പകരം പുതിയ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകൾ വിപണിയിലിറക്കിയത്. കള്ളപ്പണം നിരോധിക്കാനെന്ന പേരിലായിരുന്നു കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. അന്ന് പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളാണ് ഏഴ് വർഷത്തിന് ശേഷം കേന്ദ്രം പിൻവലിക്കുന്നത്. നോട്ടുകൾ മാറ്റിയെടുക്കാൻ അന്ന് ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുമ്പിൽ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്.