വിദ്വേഷം പ്രചരിപ്പിക്കാൻ നിർമ്മിക്കപ്പെട്ട ചിത്രമെന്ന് പരക്കെ വിമർശനം ഉയർന്ന ‘ദ കേരള സ്റ്റോറി’ സിനിമയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഠിനാധ്വാനികളും ബുദ്ധിജീവികളും അടങ്ങുന്ന കേരളത്തില്‍ തീവ്രവാദ ഗൂഢാലോചനകള്‍ എങ്ങനെ ശക്തിപ്പെടുന്നു എന്നാണ് ദ കേരള സ്റ്റോറി പ്രതിപാദിക്കുന്നതെന്ന് മോദി കർണാടകയിൽ പറഞ്ഞു
‘ഏറെ സുന്ദരമായ നാടാണ് കേരളം. കഠിനാധ്വാനികളും പ്രതിഭാശാലികളുമായ ആളുകളാണ് അവിടെയുള്ളത്. ആ സമൂഹത്തിൽ അരേങ്ങറുന്ന ഭീകരവാദത്തിന്‍റെ അനന്തരഫലങ്ങൾ തുറന്ന് കാട്ടുന്നതിനാണ് സിനിമയിലൂടെ ശ്രമിച്ചിരിക്കുന്നത്’.മോദി പറഞ്ഞു.ബെല്ലാരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
‘ഇന്ന് ഭീകരപ്രവര്‍ത്തനത്തിനു പുതിയ രൂപം കൈവന്നിരിക്കുകയാണ്. ആയുധങ്ങളും ബോംബുകളും ഉപയോഗിക്കുന്നതിനു പകരം സമൂഹത്തെ അകത്തു നിന്നും പുറത്തു നിന്നും തകര്‍ക്കാനുള്ള നീക്കമാണു നടത്തുന്നത്. കേരളാ സ്‌റ്റോറിയെന്ന സിനിമ ഈ നീക്കമാണു പുറത്ത് കൊണ്ടുവന്നത്. അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് ഭീകരസംഘടനകള്‍ക്കു മുന്നില്‍ മുട്ടുമടക്കിയിരുന്നു. എല്ലാം അനുഭവിച്ചത് ജനങ്ങളാണ്. രാജ്യത്തെ ഭീകരവാദത്തില്‍നിന്ന് രക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചില്ല. അതേ കോണ്‍ഗ്രസിന് കര്‍ണാടകയെ സംരക്ഷിക്കാന്‍ കഴിയുമോ.’ – മോദി ചോദിച്ചു.കോണ്‍ഗ്രസ് തീവ്രവാദത്തെ വോട്ട് ബാങ്കിന് വേണ്ടി മറയാക്കിയെന്നും മോദി കുറ്റപ്പെടുത്തി. ഭീകരാന്തരീക്ഷത്തില്‍ കർണാടകയിലെ വ്യവസായവും ഐടി വ്യവസായവും കൃഷിയും മഹത്തായ സംസ്‌കാരവും തകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.