കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഒമ്പത് മണി വരെ 7.98% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, നടൻ പ്രകാശ് രാജ് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.
അതിനിടെ, ചിക്കമംഗളൂരുവില്‍ കാവി ഷാള്‍ ധരിച്ച് പോളിംഗ് ബൂത്തില്‍ കറങ്ങിനടക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ബസവനഹള്ളി പോളിംഗ് ബൂത്തില്‍ കാവി ഷാള്‍ ധരിച്ച് പോളിംഗ് ബൂത്തില്‍ കറങ്ങി നടന്ന ബിജെപി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍ത്തതാണ് വാക്കേറ്റത്തിന് കാരണമായത്.
കര്‍ണാടകയിലെ ജനങ്ങള്‍ വികസനത്തിനായി വോട്ട് ചെയ്യുമെന്നും ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.
2615 സ്ഥാനാര്‍ഥികളുള്ള കർണാടകയിൽ 5കോടി 30 ലക്ഷം വോട്ടര്‍മാരാണ് ബൂത്തിലെത്തുന്നത്. സുരക്ഷയ്ക്കായി എണ്‍പത്തിയെട്ടായിരം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഗോവ അതിര്‍ത്തികളില്‍ കനത്ത പരിശോധന ഏര്‍പ്പെടുത്തി. അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാണ്. മെയ് 13 ന് ആണ് വോട്ടെണ്ണൽ.