കര്‍ണാടകയില്‍ ചരിത്രവിജയത്തിന്റെ മുഴുവന്‍ ആഹ്‌ളാദവും കളഞ്ഞുകുളിച്ച് കോണ്‍ഗ്രസിലെ ആഭ്യന്തര സ്ഥാന മോഹികളുടെ സ്വാര്‍ഥത. നാലു ദിവസമായി ചര്‍ച്ച നടത്തിയിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പോലും സാധിക്കാതെ പോകുന്ന ദുരവസ്ഥ. രണ്ടു ദിവസമായി പലതവണയാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചതായ വാര്‍ത്ത പുറത്തുവന്നത്. തൊട്ടുപിറകെ എല്ലാം പുകയാവുകയും ചെയ്യും. ഒടുവില്‍ ഇന്ന് ഏകദേശം തീരുമാനമായെന്നു പറഞ്ഞ്, സത്യപ്രതിജ്ഞയ്ക്കായി സ്റ്റേഡിയത്തില്‍ പന്തലിടാനും തുടങ്ങി. ഇതാ ഇപ്പോള്‍ അതും നിര്‍ത്തി വെച്ചിരിക്കുന്നു. ഇനി രണ്ടു ദിവസത്തിനകം തീരുമാനിക്കുമത്രേ.
224 അസംബ്ലി സീറ്റുകളിൽ 135 സീറ്റുകൾ നേടിയത് നിസ്സാരകാര്യമല്ല – എന്നിരുന്നാലും, ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിലും സർക്കാർ രൂപീകരിക്കുന്നതിലുമുള്ള തടസ്സം ആ വിജയത്തിന്റെ തിളക്കം ഇല്ലാതാക്കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കോൺഗ്രസ് സമയമെടുത്തു എന്നതല്ല പ്രശ്നം. ഉത്തർപ്രദേശിലെയും അസമിലെയും മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ബിജെപിയും കൂടുതൽ സമയമെടുത്തിരുന്നു. പക്ഷെ കോൺഗ്രസിന്റെ നേതൃത്വത്തിന്റെ ആജ്ഞാ ശേഷി ഒരു മിഥ്യ ആയിരിക്കുന്നു എന്നതിന്റെ തെളിവ് കർണാടകം തരുന്നു. അടുത്ത സംസ്ഥാനം രാജസ്ഥാൻ ആയിരിക്കും.
ഈ സ്തംഭനാവസ്ഥ ദീർഘകാലാടിസ്ഥാനത്തിൽ പാർട്ടിയെയും സർക്കാരിനെയും ബാധിക്കും. കൂടുതൽ നേതാക്കളും ഗ്രൂപ്പുകളും ഏതെങ്കിലും മത്സരാർത്ഥികളെ പിന്തുണച്ച് പാർട്ടിക്ക് പുറത്തുവരാൻ പോലും ഇടയുണ്ട്. റിസോർട്ട് രാഷ്ട്രീയത്തിനും കൂറുമാറ്റത്തിനും ചിലപ്പോൾ സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിക്കാൻ പോലും ഇപ്പോഴത്തെ അവസ്ഥയ്ക്ക് കഴിയും.
ദേശീയ നേതൃത്വം ഇത്രയധികം ദുര്‍ബലവും ആജ്ഞാശേഷി ഇല്ലാത്തതുമാണെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ മാത്രം ഉപകരിച്ച ഈ മാരത്തോണ്‍ ചര്‍ച്ചകളും വിവാദങ്ങളും കണ്ടും കേട്ടും ബിജെപി നേതൃത്വം ഊറിച്ചിരിക്കുന്നുണ്ട്- ഈ ടീമാണല്ലോ അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഐക്യത്തോടെ പോകുമെന്നും വിജയം നേടുമെന്നും അവകാശം പറയുന്നത്! ഇത്ര ആജ്ഞാശക്തിയില്ലാത്ത അവസ്ഥയിലേക്ക് എത്തിയ കോണ്‍ഗ്രസ് എങ്ങിനെയാണ് പ്രതിപക്ഷ ഐക്യം സാധ്യമാക്കുക.
ദുര്‍ബലമായ ദേശീയ നേതൃത്വം കോണ്‍ഗ്രസിന്റെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ ബിജെപിക്ക് അതല്ല. നരേന്ദ്രമോദിയും അമിത്ഷായും തീരുമാനിച്ചാല്‍ തീരുമാനമാണ്. സമീപകാലത്തൊന്നും കോണ്‍ഗ്രസില്‍ ഇങ്ങനെയുള്ള നേതൃത്വമുണ്ടായിട്ടില്ല.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനത്തെ ബാധിക്കാൻ പോകുകയാണ് ഇത്തരം കാര്യങ്ങൾ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നുള്ള 28ൽ 26 സീറ്റും ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) നേടിയിരുന്നു.