മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ മെയ്തി സമുദായത്തെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തിനെതിരേ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങൾ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു.
സംഘര്‍ഷ മേഖലകളില്‍ മണിപ്പൂരിലെ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകൾ നിയന്ത്രണ വിധേയമാക്കാൻ
സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച്ച് നടത്തി. പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളായ സൈനിക ക്യാംപുകളിലേക്കും സർക്കാർ ഓഫിസുകളിലേക്കും മാറ്റുകയാണെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്.സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇന്നലെ രാത്രി മുതൽ കര്‍ഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്.
‘എന്റെ സംസ്ഥാനം കത്തുകയാണ്, ദയവുചെയ്ത് സഹായിക്കൂ’…എന്ന് മേരികോം,പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ടാഗ് ചെയ്ത് കൊണ്ട് ട്വീറ്റ് ചെയ്തു. അക്രമ സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും ഉൾപ്പെടെ പങ്ക് വെച്ചാണ് മേരി കോം ട്വീറ്റ് ചെയ്തത്.
മെയ്‌തി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്ത് സംഘര്‍ഷം ആരംഭിച്ചത്. ചുരാചന്ദ്പുരില്‍ ബുധനാഴ്ച ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.ടി.എസ്.യു.എം.) വിളിച്ചുചേര്‍ത്ത ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
മെയ്തി വിഭാഗത്തിന് എസ്.ടി. പദവി നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധത്തിനിടെ ഗോത്രവിഭാഗങ്ങളും മെയ്തി വിഭാഗവ
തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
ഗോത്രവര്‍ഗ മേഖലയായ ചുരാചന്ദ്പുര്‍, സിംഗ്‌നാഥ്, മുവാല്ലം തുടങ്ങിയ മേഖലകളിലാണ് ഇപ്പോൾ സംഘര്‍ഷം വ്യാപിക്കുന്നത്. നിരവധി വീടുകളും വനം വകുപ്പിന്റെ ഓഫീസുകളുമെല്ലാം തീവെച്ച് നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കാങ്‌വായി തുര്‍ബുങ് മേഖലയില്‍ ജനക്കൂട്ടം പരസ്പരം കല്ലെറിയുകയും ബിഷ്ണുപുരില്‍ ചില സ്മാരകങ്ങള്‍ തീവെച്ചുനശിപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്‌തി വിഭാഗം പ്രധാനമായും മണിപ്പൂർ താഴ്‌വരയിലാണ് താമസിക്കുന്നത്. മ്യാൻമറികളും ബംഗ്ലദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായാണ് മെയ്തി സമുദായത്തിന്റെ അവകാശവാദം.