കണ്ണൂര്‍ ചെറുപുഴയില്‍ ഒരു വീട്ടില്‍ നവവിവാഹിതരായ ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ വാടിച്ചാലിനടുത്തായാണ് നാടിനെ നടുക്കിയ സംഭവം. അടുത്ത കാലത്ത് വിവാഹിതരായെന്ന് പറയുന്ന ശ്രീജ, ഷാജി, ശ്രീജയുടെ ആദ്യവിവാഹത്തിലെ കുട്ടികളായ സൂരജ്(10), സുരഭി(എട്ട്), സുജിന്‍(12) എന്നിവരുമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
ഷാജിയും നേരത്തെ വിവാഹിതനായിരുന്നുവെന്നു പറയുന്നു. ഈ ബന്ധം നിയമപരമായി വേര്‍പെടുത്താതെയാണ് പുതിയ പങ്കാളിയുമായി ജീവിതം തുടങ്ങിയതെന്നും പറയുന്നുണ്ട്. ഷാജിക്ക് ആദ്യവിവാഹത്തില്‍ രണ്ട് കുട്ടികളും ഉണ്ട്. പുതിയ വിവാഹവും നിയമപരമായി നടത്തിയതായിരുന്നില്ലെന്നും പറയപ്പെടുന്നു. ഇതു സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങള്‍ വഴക്കായി മാറിയെന്ന നിലയിലാണ് പൊലീസ് സംശയിക്കുന്നത്. അനുമാനങ്ങള്‍ക്ക് സ്ഥിരീകരണം തേടുകയാണ് പൊലീസ്.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയെ ആയുള്ളൂ എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ഇരുവരും തമ്മിൽ വഴക്കും ബഹളവും ഉണ്ടായതായി നാട്ടുകാർ പറയുന്നു. അതേസമയം സാധാരണ കുടുംബങ്ങളിൽ ഉണ്ടാകുന്ന പ്രശ്നമാണെന്നാണ് തങ്ങൾ കരുതിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് ഇത്തരത്തിൽ ദാരുണ സംഭവങ്ങളിലേക്ക് എത്തുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നുണ്ട്.
കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. രാവിലെ വീടിൻ്റെ വാതിൽ തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാത്തതും സംശയം വർദ്ധിപ്പിച്ചു. തുടർന്ന് നാട്ടുകാർ സംഘടിച്ച് വാതിൽ തള്ളിത്തുറക്കുകയായിരുന്നു. വീടിനുള്ളിൽ കടന്നപ്പോഴാണ് മുറിയിൽ മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ വീട്ടിലെ സ്റ്റെയർ കേസിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. അതിനുശേഷം ശ്രീജയും ഷാജിയും ഒരേ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.