കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പ് തട്ടിപ്പിൽ കോളജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ആൾമാറാട്ടം നടത്തിയ എസ്എഫ്ഐ പ്രാദേശിക നേതാവ് എ.വിശാഖിനെ രണ്ടാം പ്രതിയാക്കി. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തി. കേരള സർവകലാശാല റജിസ്ട്രാർ നൽകിയ പരാതിയിലാണ് കാട്ടാക്കട പൊലീസിന്റെ നടപടി. കാട്ടാക്കട കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ച എ.എസ്.അനഘയെ ഒഴിവാക്കി പകരം എസ്എഫ്ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേര് തിരുകിക്കയറ്റി സർവകലാശാലയെ അറിയിച്ചതാണ് കേസ്.
സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് ഈ ആൾമാറാട്ട സംഭവം പുറത്തായതിനെ തുടർന്ന് മാറ്റിവെച്ചിരിക്കയാണ്. ഇത് മൂലമുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കും. ഇത് എങ്ങനെ വേണമെന്നു റജിസ്ട്രാർ ശുപാർശ ചെയ്യും. സർവകലാശാലാ അധികൃതർ എല്ലാ കോളജുകളുമായും ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ ആരൊക്കെയാണെന്ന് ഉറപ്പാക്കിയ ശേഷമേ ഇനി തിരഞ്ഞെടുപ്പു നടത്തൂ.