സിബിഐ അന്വേഷിക്കുന്ന ഡൽഹി എക്‌സൈസ് നയ അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച തള്ളി. ഈ വിഷയത്തിൽ സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയ വിചാരണക്കോടതിയുടെ മാർച്ച് 31-ലെ ഉത്തരവിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. നിലവിൽ റദ്ദാക്കിയ ഡൽഹി എക്സൈസ് നയം 2021-22 രൂപീകരിച്ചതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ചാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 26 ന് അറസ്റ്റിലായ സിസോദിയക്ക് ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മയാണ് ജാമ്യം നിഷേധിച്ചത്. സിസോദിയ സ്വാധീനമുള്ള ആളാണെന്നും ജാമ്യത്തിൽ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജാമ്യാപേക്ഷയിൽ വിധി പറയുന്നതിനിടെ ഹൈക്കോടതി പറഞ്ഞു.
സിസോദിയക്കും ഡൽഹി സർക്കാരിലെ സഹപ്രവർത്തകർക്കും വേണ്ടി 90-100 കോടി രൂപ കൈക്കൂലി നൽകി എന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും സിസോദിയ അറസ്റ്റിലാണ്.