നാളെ റിലീസ് ചെയ്യാനിരിക്കുന്ന, മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നു എന്ന് വിമർശനം ഉയർന്ന വിവാദ സിനിമ കേരള സ്റ്റോറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുമ്പോൾ മറ്റൊരു “സ്റ്റോറി”യുമായി പ്രശസ്ത സംഗീതസംവിധായകൻ എ ആര്‍ റഹ്‌മാന്‍. പിതാവ് വഴിക്ക് മലയാള വേരുകൾ കൂടി ഉള്ള റഹ്‌മാൻ പങ്കുവെച്ച ഒരു വിവാഹ വീഡിയോ വൈറലായി . നിസ്സഹായരായ ഒരു ഹിന്ദു കുടുംബത്തിലെ വിവാഹം മുസ്ലീം സമുദായ സംഘടനയും പള്ളിക്കമ്മിറ്റിയും ചേര്‍ന്ന് ആര്‍ഭാടമായി, അതീവ മാതൃകാപരമായി നടത്തിക്കൊടുത്തതിന്റെ കഥ പറയുന്ന വീഡിയോ റഹ്‌മാന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
കായംകുളം ചേരാവള്ളി മുസ്‌ലിം ജമാഅത്ത് ഹിന്ദു ആചാരപ്രകാരം പള്ളി പരിസരത്ത് വച്ച് നടത്തിക്കൊടുത്ത വിവാഹത്തിന്റെ വീഡിയോയാണ് ട്വിറ്ററിലൂടെ റഹ്‌മാന്‍ പങ്കുവച്ചത്. “അഭിനന്ദനങ്ങള്‍, മനുഷ്യസ്‌നേഹം എന്നത് ഉപാധികളില്ലാത്തതും സാന്ത്വനിപ്പിക്കുന്നതുമായിരിക്കണം”– വീഡിയോയ്‌ക്കൊപ്പം റഹ്‌മാന്‍ ട്വീറ്റ് ചെയ്തു.
2020 ജനുവരി 19 ന് ആണ് കായംകുളം ചേരാവള്ളി മസ്ജിദില്‍ വച്ച് ഹൈന്ദവാചാരപ്രകാരം ഒരു വിവാഹം നടന്നത്. പള്ളിയുടെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളായ അഞ്ജുവിന്റെ വിവാഹമാണ് ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്ത് നടത്തിക്കൊടുത്തത്. 2019 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അശോകന്‍ മരണപ്പെട്ടിരുന്നു. മൂത്ത മകളായ അഞ്ജുവിന്റെ വിവാഹം നടത്താന്‍ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് ബിന്ദു പള്ളിക്കമ്മറ്റിയെ സമീപിച്ചത്.
വിവാഹത്തിന്റെ എല്ലാ ചെലവുമുള്‍പ്പെടെ ആഘോഷപൂര്‍വ്വം നടത്തിത്തരാമെന്നാണ്. ക്ഷണക്കത്ത് മുതല്‍ ഭക്ഷണവും ആഭരണങ്ങളും ഉള്‍പ്പെടെ ജമാഅത്ത് ആണ് ഒരുക്കിയത്. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും നൽകി. അത് കൂടാതെ പള്ളി കമ്മിറ്റി വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു.