സുപ്രീംകോടതിയും കടുത്ത നിലപാട് എടുത്തതോടെ വിവാദ ഗുസ്തി ഫെഡറേഷന്‍ നായകനെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി.
റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ വെള്ളിയാഴ്ച ഡൽഹിയിലെ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തെ ലൈംഗികമായി ചൂഷണം ചെയ്തതിന് പോക്‌സോ നിയമപ്രകാരമാണ് ബ്രിജ് ഭൂഷണെതിരെ ഡൽഹി പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, മറ്റ് 6 വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ രണ്ടാമതൊരു എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏപ്രിൽ 21 ന്, പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ഉൾപ്പെടെ 7 വനിതാ ഗുസ്തിക്കാർ ബ്രിജ് ഭൂഷണെതിരെ ലൈംഗിക ചൂഷണത്തിന് പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്യാതെ വന്നതോടെ ഗുസ്തിക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഈ വാദത്തിനിടെ ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിനെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് പോലീസ് സൂചിപ്പിച്ചിരുന്നു.
വനിതാ ഗുസ്തിക്കാർക്ക് സുരക്ഷ ഒരുക്കണമെന്നും വിരമിച്ച ജഡ്ജി കേസിന്റെ മേൽനോട്ടം വഹിക്കണമെന്നും ഗുസ്തി താരങ്ങൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു . സുരക്ഷയൊരുക്കാൻ ഡൽഹി പൊലീസിന് കോടതി നിർദേശം നൽകി. അടുത്ത വെള്ളിയാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് പറയണം. അടുത്ത വാദം മെയ് 17ന് നടക്കും.
മറുവശത്ത് ജുഡീഷ്യറിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് വെള്ളിയാഴ്ച വൈകുന്നേരം വാർത്താ ഏജൻസിയായ എഎൻഐയുമായുള്ള സംഭാഷണത്തിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗ് പറഞ്ഞു. “ഞാൻ എവിടെയും ഓടിപ്പോകുന്നില്ല. ഞാൻ എന്റെ വീട്ടിലാണ്. ഡൽഹി പോലീസുമായി സഹകരിക്കും. സുപ്രീം കോടതി വിധി എന്തായാലും ഞാൻ അത് അനുസരിക്കും.”–സിങ് പറഞ്ഞു. പ്രതിഷേധിക്കുന്ന ഗുസ്തിക്കാർ രാജി ആവശ്യപ്പെട്ടാൽ താൻ രാജി നൽകാൻ തയ്യാറാണെന്ന് ബ്രിജ് ഭൂഷൺ ശരൺ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് താരങ്ങള്‍ തള്ളിക്കളഞ്ഞു. ലൈംഗിക അതിക്രമക്കാരനെ പുറത്താക്കണമെന്നാണ് അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്.