നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ടി എന്ന പദവി നിലനിര്‍ത്താന്‍ കഴിയാത്തതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി., സി.പി.ഐ. എന്നീ പാര്‍ടികള്‍ക്ക് ദേശീയ പാര്‍ടി പദവി നഷ്ടമായി. ഇവയ്ക്കുള്ള ദേശീയ പാര്‍ടി പദവി പിന്‍വലിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. അതേസമയം നാല് സംസ്ഥാനങ്ങളില്‍ മാനദണ്ഡം അനുസരിച്ചുള്ള പ്രാതിനിധ്യം ഉള്ളതിനാല്‍ ആം ആദ്മി പാര്‍ടിക്ക് ദേശീയ പദവി ലഭിച്ചത് ആ പാര്‍ടിയെ സംബന്ധിച്ച് നിര്‍ണായകമായി. ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിലെ ശക്തമായ സാന്നിധ്യമാണ് ആം ആദ്മിക്ക് ദേശീയ പാര്‍ടി പദവി നേടിക്കൊടുത്തത്. നാല് സംസ്ഥാനങ്ങളില്‍ ആറ് ശതമാനം വോട്ട് നേടിയാല്‍ സംസ്ഥാന പാര്‍ടികള്‍ക്ക് ദേശീയ പാര്‍ടി പദവി ലഭിക്കും.
ഇനി രാജ്യത്ത് ആറ് പാര്‍ടികള്‍ക്കു മാത്രമാണ് ദേശീയ പാര്‍ടി പദവി ഉള്ളത്-കോണ്‍ഗ്രസ്, ബിജെപി, സിപിഎം, ബിഎസ്പി, ആംആദ്മി പാര്‍ടി, നാഷണല്‍ പീപ്പിള്‍സ് പാര്‍ടി(വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഒരു പാര്‍ടിയാണിത്) എന്നിവയ്ക്ക്.
കേവലം രണ്ട് വര്‍ഷം മാത്രം പ്രായമുള്ള ത്രിപുരയിലെ തിപ്രമോതയ്ക്ക് സംസ്ഥാന പാര്‍ടി പദവി ലഭിച്ചപ്പോള്‍ ഒട്ടേറെ സംസ്ഥാന പാര്‍ടികള്‍ക്ക് സംസ്ഥാന പാര്‍ടി പദവി നഷ്ടമായി. ഇവ ഇനി അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ടിയായി തുടരുമെന്നും അറിയിപ്പില്‍ പറയുന്നു. ഇനിയുള്ള തിരഞ്ഞെടുപ്പുകളിലെ പ്രകടനം മെച്ചപ്പെടുകയാണെങ്കില്‍ പാര്‍ടികള്‍ക്ക് അവരുടെ പഴയ പദവി വീണ്ടെടുക്കാന്‍ സാധിക്കും എന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ പറയുന്നത്:
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്നിവയുടെ ദേശീയ പാർട്ടി പദവി പിൻവലിച്ചു.
ഉത്തർപ്രദേശിൽ ആർഎൽഡി, ആന്ധ്രാപ്രദേശിൽ ബിആർഎസ്, മണിപ്പൂരിൽ പിഡിഎ, പുതുച്ചേരിയിൽ പിഎംകെ, പശ്ചിമ ബംഗാളിൽ ആർഎസ്പി, മിസോറാമിൽ എംപിസി എന്നീ പാർട്ടികൾക്ക് നൽകിയ സംസ്ഥാന പാർട്ടി പദവി റദ്ദാക്കി. അവർ രജിസ്റ്റർ ചെയ്ത അൺറെക്കഗ്നൈസ്ഡ് പൊളിറ്റിക്കൽ പാർട്ടികളായി (RUPP) തുടരും.
നാഗാലാൻഡിലെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്), മേഘാലയയിലെ വോയ്സ് ഓഫ് പീപ്പിൾ പാർട്ടി, ത്രിപുരയിലെ ടിപ്ര മോത എന്നിവയ്ക്ക് “അംഗീകൃത സംസ്ഥാന രാഷ്ട്രീയ പാർട്ടി” പദവി ലഭിച്ചു.