പ്രയാഗ്‌രാജിൽ ഗുണ്ടാ-രാഷ്ട്രീയ നേതാവ് അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫും ശനിയാഴ്ച പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിന് ശേഷം ഉത്തർപ്രദേശിലെ ക്രമസമാധാന പ്രശ്‌നത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. “ഇപ്പോൾ മാഫിയകൾക്ക് സംസ്ഥാനത്ത് ആരെയും ഭീഷണിപ്പെടുത്താൻ കഴിയില്ല. മുമ്പ് അവർ യുപിക്ക് ഭീഷണിയായിരുന്നു, ഇപ്പോൾ യുപി അവർക്ക് ഭീഷണിയാണ് ” –യോഗി അവകാശപ്പെട്ടു.
അടുത്തിടെ പ്രഖ്യാപിച്ച ടെക്സ്റ്റൈൽ പാർക്കിനായി കേന്ദ്രവും യുപിയും തമ്മിൽ ധാരണാപത്രം ഒപ്പിടുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിക്ഷേപകരുടെ നിക്ഷേപങ്ങളുടെയും സ്വത്തുക്കളുടെയും സുരക്ഷ മുഖ്യമന്ത്രി യോഗി ഉറപ്പ് നൽകി.
“നിങ്ങളുടെ സ്വകാര്യ സുരക്ഷയും പണത്തിന്റെ സുരക്ഷയും ഞങ്ങൾ ഉറപ്പ് നൽകുന്നു. 2017 മുതൽ ഉത്തർപ്രദേശിലെ ക്രമസമാധാനനില വലിയ മാറ്റത്തിന് വിധേയമായി.ഇപ്പോൾ സംസ്ഥാനത്ത് നിയമവാഴ്ചയാണ്.”–യോഗി പറഞ്ഞു.
അതിഖിന്റെയും അഷ്‌റഫിന്റെയും കൊലപാതകത്തിനും ഉമേഷ് പാൽ വധക്കേസിൽ തിരയപ്പെട്ട അതിഖിന്റെ മകൻ അസദിന്റെ ഏറ്റുമുട്ടൽ കൊലപാതകത്തിനും പ്രതിപക്ഷത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആക്രമണത്തിന് വിധേയനായ യോഗി ആദിത്യനാഥ്, ഒരു പ്രൊഫഷണൽ ഗുണ്ടാസംഘത്തിനോ ക്രിമിനലിനോ ഇനി ആരെയും ഭീഷണിപ്പെടുത്താൻ കഴിയില്ലെന്ന് കൂട്ടിച്ചേർത്തു.