കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം സംബന്ധിച്ച് 14 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ബുധനാഴ്ച തള്ളി. പ്രത്യേകമായി ഏതെങ്കിലും കേസ് ഉന്നയിക്കാൻ ഹർജിക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. അമൂർത്തമായ മാർഗനിർദേശങ്ങൾ നൽകാനാവില്ലെന്ന് കോടതി പറഞ്ഞു. “രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട ചില സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകാനാവില്ല,” സുപ്രീം കോടതി പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് കോൺഗ്രസ്, ഡിഎംകെ, ആർജെഡി, ബിആർഎസ്, ടിഎംസി എന്നിവയുൾപ്പെടെ 14 പാർട്ടികൾ കഴിഞ്ഞ മാസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
2014-ൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സി.ബി.ഐയും ഇ.ഡിയും ഫയൽ ചെയ്ത കേസുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ഹർജിയിൽ പരാമർശിച്ചു. ഇത് സുപ്രീം കോടതി ഹരജി അംഗീകരിക്കുകയും ഏപ്രിൽ 5 ന് വാദം കേൾക്കാൻ സമ്മതിക്കുകയുമായിരുന്നു.
എന്നാൽ കൃത്യമായ ഏതെങ്കിലും കേസുകൾ പരാമർശിച്ചാൽ അത് പരിഗണിക്കാമെന്നും പൊതുവെ അമൂർത്തമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞാൽ ശരിയാവില്ലെന്നും മാർഗനിർദേശങ്ങൾ നൽകാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.