അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് ലോക്‌സഭയിലും പുറത്തും പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെടുന്നതിനിടെ ഭിന്നസ്വരവുമായി ശരദ് പവാര്‍ രംഗത്ത്. താന്‍ ജെ.പി.സി. അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പവാര്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ബിജെപി സര്‍ക്കാരിനെതിരായ പ്രതികരണത്തില്‍ നിന്നും തന്ത്രപൂര്‍വ്വം പിന്‍വാങ്ങാറുള്ള പവാറിന്റെ ഇപ്പോഴത്തെ നിലപാടും ആ അര്‍ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണം സംബന്ധിച്ച് അദാനി ഗ്രൂപ്പ് നല്‍കിയ മറുപടിയിലെ അതേ വാദങ്ങള്‍ തന്നെയാണ് ശരദ്പവാര്‍ ആവര്‍ത്തിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്ന തന്റെ സഖ്യകക്ഷിയായ കോൺഗ്രസിന്റെ കാഴ്ചപ്പാട് താൻ പങ്കുവെച്ചിട്ടില്ലെന്ന് ഒരു ടെലിവിഷൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ശരദ് പവാർ പറഞ്ഞു. അദാനിഗ്രൂപ്പിന്റെ പ്രശ്‌നത്തിന് അമിതമായ പ്രാധാന്യമാണ് നല്‍കിയതെന്ന് ശരദ്പവാര്‍ പറഞ്ഞു. ” ചില വിഷയങ്ങൾ ഉന്നയിച്ചതോടെ രാജ്യത്താകെ ഒച്ചപ്പാടുണ്ടായി. അതു നമ്മുടെ സമ്പദ് വ്യവസ്ഥയെയാണു ബാധിച്ചത്. ഇതൊന്നും കണ്ടില്ലെന്നു നടിക്കാനാവില്ല. പ്രത്യേക ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നാണു തോന്നുന്നത്. ഒരു വ്യവസായ ഗ്രൂപ്പിനെയാണ് ലക്ഷ്യമിട്ടത്. അവർ തെറ്റായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും അന്വേഷിക്കണം. ജെപിസി അന്വേഷണം വേണമെന്ന് പാർലമെന്റിൽ ആവശ്യമുയർന്നു. ജെപിസി അന്വേഷണത്തിൽ എനിക്ക് വ്യത്യസ്തമായ നിലപാടാണുള്ളത്. ജെപിസി അന്വേഷണം ആവശ്യപ്പെടുന്നത് തെറ്റല്ല. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം പാർലമെന്റ് സമിതിയെ നിയോഗിച്ചാൽ അതിന്റെ മേൽനോട്ടം ഭരണകക്ഷിക്കായിരിക്കും. അപ്പോൾ എങ്ങനെയാണ് ഭരിക്കുന്ന പാർട്ടിക്കെതിരായ ആരോപണങ്ങളിൽ സത്യം പുറത്തുവരിക? വിവാദം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച സുപ്രീം കോടതിയുടെ നടപടി സ്വാഗതാർഹമാണ്.’’– അഭിമുഖത്തിൽ ശരദ് പവാർ പറഞ്ഞു.
ശരദ്പവാറിന്റെ വാദത്തോട് കോണ്‍ഗ്രസ് മയത്തിലാണെങ്കിലും കൃത്യമായ നിലപാടോടെയാണ് പ്രതികരിച്ചത്. “എൻസിപിക്ക് വ്യത്യസ്തമായ വീക്ഷണമുണ്ടായിരിക്കാം. പക്ഷേ, പ്രധാനമന്ത്രിയും അദാനി ഗ്രൂപ്പും തമ്മിലുള്ള ബന്ധം യാഥാർഥ്യമാണെന്നും വളരെ ഗുരുതരമാണെന്നുമാണ് ഒരേ മനസ്സുള്ള 19 പാർട്ടികൾ കരുതുന്നത്. എൻസിപി ഉൾപ്പെടെയുള്ള 20 പാർട്ടികൾ ബിജെപിയുടെ വിഭജന അജൻഡയ്ക്കെതിരെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഒത്തൊരുമയിലാണ്’’– കോൺഗ്രസ് വക്താവ് ജയ്റാം രമേഷ് പറഞ്ഞു.