പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലാണ് ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്.
വന്ദേഭാരത് ട്രെയിനിലെ സി വൺ കോച്ചില്‍ കയറിയ പ്രധാനമന്ത്രി,കേന്ദ്രീയ വിദ്യാലയത്തിലെ അടക്കം തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചു. ഈ കോച്ചിൽ വിദ്യാർഥികളാണ് സഞ്ചരിക്കുന്നത്. ലോക്കോ പൈലറ്റ്മാരോടും പ്രധാനമന്ത്രി സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ട്രെയിനിൽ മോദിക്കൊപ്പമുണ്ടായിരുന്നു.
ഫ്ലാഗ് ഓഫിന് ശേഷം സെൻട്രൽ സ്റ്റേഡിയത്തിലെത്തുന്ന പ്രധാനമന്ത്രി കൊച്ചി വാട്ടർ മെട്രോയും പൂർണമായി വൈദ്യുതീകരിച്ച ദിണ്ടിഗൽ- പളനി- പാലക്കാട് സെക്‌ഷൻ റെയിൽപാതയും നാടിന് സമർപ്പിക്കും.
ഡിജിറ്റൽ സർവകലാശാലയുടെ ഡിജിറ്റൽ സയൻസ് പാർക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം റെയിൽമേഖലയുടെ വികസനം, തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതി, തിരുവനന്തപുരം- ഷൊർണൂർ സെക്‌ഷനിലെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും ഷം കേന്ദ്രഭരണപ്രദേശമായ ദാദ്രനഗർ ഹവേലിക്ക് പുറപ്പെടും.
രാവിലെ പത്തേ കാലോടെ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്, മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എം പി, മന്ത്രി ആന്റണി രാജു, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
ചാവേർ ആക്രമണ ഭീഷണിയുടെയും ഇന്റലിജൻസിന്റെ സുരക്ഷാ സ്കീം ചോർന്നതിന്റെയും പശ്ചാത്തലത്തിൽ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സ് (എസ്.പി.ജി) കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ
(ഐ.ബി ), സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജ് എന്നിവരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഈ വർഷം 2033 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ അശ്വിനി കുമാർ വൈഷ്ണവ് പറഞ്ഞു. 35 വർഷമാണ് വന്ദേഭാരത് ട്രെയിനിന്റെ പ്രവർത്തന കാലാവധി. 180 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ പരമാവധി വേഗത. ട്രാക്കിലെ വളവുകൾ നികത്താനും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്താനും നടപടികൾ ആരംഭിച്ചു. ട്രാക്ക് വികസനം പൂർത്തിയാകുന്നതോടെ 36 മുതൽ 48 മാസം കൊണ്ട് തിരുവനന്തപുരം–കാസർകോട് അഞ്ചര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ സാധിക്കും. 3-4 വർഷം കൊണ്ട് റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു.