ഒരുമിച്ച് ജോലി ചെയ്യുന്ന ദലിത് പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ തമിഴ്‌നാട്ടില്‍ പിതാവ് കൊലപ്പെടുത്തി. കൊച്ചു മകനെ രക്ഷിക്കാനെത്തിയ മുത്തശ്ശിയെയും ഇയാള്‍ കൊന്നുകളഞ്ഞു. കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗറൈയിലാണ് സംഭവം. സുഭാഷ് എന്ന യുവാവും അമ്മയുമാണ് കൊല്ലപ്പെട്ടത്. തിരുപ്പൂരിലെ ഹോസിയറി യൂണിറ്റില്‍ ജോലി ചെയ്യുന്ന യുവാവാണ് കൊല്ലപ്പെട്ടത്. ദണ്ഡപാണി എന്നാണ് കൊലപാതകം നടത്തിയ ആളുടെ പേര്.
കൊന്ന പിതാവും മകന്‍ ജോലി ചെയ്യുന്ന വ്യവസായ യൂണിറ്റില്‍ ജീവനക്കാരനായിരുന്നു. സുഭാഷ് ഇവിടെ ജോലി ചെയ്യുന്ന അരിയല്ലൂര്‍ സ്വദേശിനിയായ അനുഷ എന്ന യുവതിയുമായി പ്രണയത്തിലായെങ്കിലും പിതാവ് എതിര്‍ത്തിരുന്നു. അത് വകവെക്കാതെ മാര്‍ച്ച് അവസാനം ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് ഇരുവരും തിരുപ്പത്തൂരില്‍ വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങി.
അമ്മ കണ്ണമ്മാൾ താമസിക്കുന്ന കൃഷ്ണഗിരി ജില്ലയിലെ അരുണാപതി ഗ്രാമത്തിലേക്ക് പോയ ദണ്ഡപാണി ചർച്ച നടത്താനും ഒത്തുതീർപ്പിലെത്താനുമായി യുവദമ്പതികളെ ഗ്രാമത്തിലേക്ക് ക്ഷണിക്കാൻ അമ്മയെ ചട്ടം കെട്ടി . കഴിഞ്ഞ ആഴ്‌ച വെള്ളിയാഴ്‌ച ഭാര്യയ്‌ക്കൊപ്പം മുത്തശ്ശിയെ കാണാൻ സുഭാഷ് ഗ്രാമത്തിൽ എത്തി. അവിടെ വെച്ച് അരിവാളുകൊണ്ട് ദണ്ഡപാണി മകനെ ആക്രമിച്ചു. പേരക്കുട്ടിയുടെ നിലവിളി കേട്ട് രക്ഷിക്കാൻ ശ്രമിച്ച അമ്മയെയും മരുമകളെയും ഇയാൾ ആക്രമിച്ചു. സുഭാഷും മുത്തശ്ശിയും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. എന്നാൽ വധു പരിക്കുകളോടെ രക്ഷപ്പെട്ടു.