അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിൽ മാറ്റമില്ലെന്നും അനുയോജ്യമായ മറ്റൊരിടമുണ്ടെങ്കിൽ സർക്കാരിന് അറിയിക്കാമെന്നും ഹൈക്കോടതി. അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്നത് കോടതിയുടെ തീരുമാനമല്ല, മറിച്ച് വിദഗ്ദ സമിതിയുടെ നിർദേശമാണ്. അരിക്കൊമ്പന് അനുയോജ്യമായ ആവാസ വ്യവസ്ഥയുള്ള സ്ഥലമാണിത്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ നെന്മാറ എം എൽ എ കെ ബാബു സമർപ്പിച്ച പുനപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഒരാഴ്ചയ്ക്കുള്ളിൽ ആനയെ മാറ്റണം. ആനയെ മാറ്റേണ്ടത് അനിവാര്യമാണ്. കൂട്ടിലടയ്ക്കാനാകില്ല.
ആനയെ എങ്ങോട്ട് അയയ്ക്കണമെന്ന് കോടതി തീരുമാനിക്കട്ടെയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. നിരുത്തരവാദപരവും അംഗീകരിക്കാനാകാത്തതുമായ മറുപടി ആണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 19ന് വിഷയം വീണ്ടും പരിഗണിക്കും.