ഒരു പാര്‍ടിയില്‍ എത്രയൊക്കെ അരാജകത്വം ആവാം എന്നതിന്റെ തെളിവാണ് ഇന്ന് രാജസ്ഥാനില്‍ നടക്കുക. കോണ്‍ഗ്രസിന്റെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കോണ്‍ഗ്രസ് ഉന്നത നേതാവ് തന്നെ നടത്തുന്ന ഉപവാസം ഇന്നാണ്. മുന്‍ പിസിസി അധ്യക്ഷന്‍ കൂടിയായ പ്രമുഖ നേതാവ് സച്ചിന്‍ പൈലറ്റ് തന്റെ മുഖ്യ ശത്രുവായ അശോക് ഗെലോട്ടിനെതിരെ നടത്തുന്ന സമരം.
എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതിനെതിരെ ഇന്നലെ രാത്രി തിരക്കിട്ട് അന്ത്യശാസന കത്ത് നല്‍കിയെന്നും വാര്‍ത്തയുണ്ട്. പൈലറ്റ് ഇത് അനുസരിക്കുമോ എന്ന് കണ്ടറിയണം.
ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെയുടെ അഴിമതിക്കേസുകള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി ഗെലോട്ട് അലമാരയില്‍ വെച്ചിരിക്കയാണെന്നും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചു കൊണ്ട് ഉടന്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സച്ചിന്റെ ഏക ദിന ഉപവാസം.
അന്ത്യശാസനം ധിക്കരിച്ചാല്‍ അത് സച്ചിന്‍ പൈലറ്റിനെതിരായ അച്ചടക്ക നടപടിയിലേക്ക് നയിക്കും എന്നാണ് ഹൈക്കമാന്‍ഡ് ഭാഷ്യം. നിർദിഷ്ട ഉപവാസം പാർട്ടിയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായിരിക്കുമെന്നും അത് പാർട്ടി വിരുദ്ധ പ്രവർത്തനമായി കണക്കാക്കുമെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി എന്നാണ് വാർത്ത. സച്ചിനെതിരെ അച്ചടക്ക നടപടിക്ക് തുടക്കമിടുമെന്നതിന്റെ വ്യക്തമായ സൂചനയാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് അയച്ച കത്ത്.
“സച്ചിൻ പൈലറ്റിന്റെ നാളത്തെ പകൽ നിരാഹാരം പാർട്ടി താൽപ്പര്യങ്ങൾക്ക് വിരുദ്ധവും (ഒരു) പാർട്ടി വിരുദ്ധ പ്രവർത്തനവുമാണ്. സ്വന്തം സർക്കാരുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ചർച്ച ചെയ്യുന്നതിനു പകരം പാർട്ടി വേദികളിൽ ചർച്ച ചെയ്യാം.”–തിങ്കളാഴ്ച രാത്രി വൈകി നടത്തിയ പ്രസ്താവനയിൽ, രാജസ്ഥാന്റെ എഐസിസി ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവ പറഞ്ഞു.