താൻ എല്ലാ തടസങ്ങളും സൃഷ്‌ടിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് വളരെ ഉദാരമായി പെരുമാറിയെന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു . തന്റെ ആത്മകഥയുടെ പ്രകാശനത്തോടനുബന്ധിച്ച് വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു ഗുലാം നബി.
“ അദ്ദേഹം വളരെ ഉദാരനായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ, ആർട്ടിക്കിൾ 370 , പൗരത്വ നിയമ ഭേദഗതി, ഹിജാബ് വിവാദം തുടങ്ങി ഒരു വിഷയത്തിലും ഞാൻ അദ്ദേഹത്തെ വെറുതെ വിട്ടിട്ടില്ല. ചില ബില്ലുകൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ഞാൻ ഉറപ്പാക്കി.”– ആസാദ് പറഞ്ഞു.
ആസാദിന് വിടനൽകാൻ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ വികാരഭരിതമായ വിടവാങ്ങൽ പ്രസംഗത്തെത്തുടർന്ന് ആസാദ് “മോദിഫൈഡ്” ആയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ആസാദിനെ “യഥാർത്ഥ സുഹൃത്ത്” എന്നാണ് പ്രധാനമന്ത്രി പ്രസംഗത്തിനിടെ വിശേഷിപ്പിച്ചത്.