2020-ൽ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നായിക് ദീപക് സിംഗിന്റെ ഭാര്യ രേഖ സിംഗ് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റായി കമ്മീഷൻ ചെയ്തതായി ശനിയാഴ്ച അധികൃതർ അറിയിച്ചു.
കിഴക്കൻ ലഡാക്കിലെയഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപമുള്ള ഫ്രണ്ട്‌ലൈൻ ബേസിലേക്കാണ് അവരെ നിയമിച്ചിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയാണ് രേഖ സൈനിക സേവനത്തിന് എത്തുന്നത് .
ബീഹാർ റെജിമെന്റിന്റെ 16-ാം ബറ്റാലിയനിൽ നിന്നുള്ള നായിക് സിങിന് മരണാനന്തരം 2021 ൽ വീർ ചക്ര നൽകി രാഷ്ട്രം ആദരിച്ചിരുന്നു.
ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ ശനിയാഴ്ച നടന്ന പാസിംഗ് ഔട്ട് പരേഡിനു ശേഷം സംസാരിക്കവേ ഈ ദൗത്യം തനിക്കും കുടുംബത്തിനും അഭിമാനകരമായ നിമിഷമാണെന്ന് ലെഫ്റ്റനന്റ് രേഖ പറഞ്ഞു. “അക്കാദമിയിൽ 11 മാസമായി ആർമി കേഡറ്റായി കഠിന പരിശീലനത്തിലായിരുന്നു . എന്റെ ഭർത്താവ് ഇപ്പോൾ എവിടെയായിരുന്നാലും അദ്ദേഹത്തിന് അഭിമാനം തോന്നണം. ഇതൊരു കഠിനമായ തീരുമാനമായിരുന്നു, പക്ഷേ എന്റെ ഭർത്താവ് കടന്നുപോയ എല്ലാ കാര്യങ്ങളും അനുഭവിക്കാനും അവയിലൂടെ കടന്നുപോകാനും ഞാൻ ആഗ്രഹിച്ചു. അതിനാൽ ഞാൻ ഇന്ത്യൻ ആർമിയിൽ ചേരാൻ തീരുമാനിച്ചു.”–പരേഡിന് ശേഷം അവർ പറഞ്ഞു.
കേണൽ കമാൻഡന്റും ആർട്ടിലറി ഡയറക്ടർ ജനറലുമായ ലെഫ്റ്റനന്റ് ജനറൽ അദോഷ് കുമാർ ഉൾപ്പെടെയുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവരും പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.