പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ ഇന്ന് പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ പീരങ്കി യൂണിറ്റിലെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. സ്റ്റേഷനിലെ പീരങ്കി യൂണിറ്റില്‍ നിന്നും ഏതാനും ദിവസം മുമ്പ് ഒരു റൈഫിളും 28 റൗണ്ട് തിരകളും കാണാതായിരുന്നു. വെടിവെപ്പ് നടത്തിയത് ഇവ ഉപയോഗിച്ചാണോ എന്ന് വ്യക്തമായിട്ടില്ല. ആരാണ് അക്രമം നടത്തിയതെന്നും വ്യക്തമല്ല. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ വിഭാഗവും ഒപ്പം പൊലീസും വ്യാപകമായ തിരച്ചില്‍ നടത്തിവരുന്നു എന്നാണ് ഔദ്യോഗികമായി പുറത്തു ലഭിക്കുന്ന വിവരം. പ്രദേശം മുഴുവന്‍ സൈന്യത്തിന്റെയും പൊലീസിന്റെയും വലയത്തിലാണ്. ഗതാഗതമാര്‍ഗങ്ങളെല്ലാം അടച്ചു പൂട്ടിയിരിക്കയാണ്.
ജവാന്മാരെ കൊലപ്പെടുത്തിയ അക്രമികളെ കണ്ടെത്താൻ സൈന്യം ഹെക്‌സാകോപ്റ്ററുകളും ഡ്രോണുകളും സജ്ജീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. സ്റ്റേഷനിൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ നടക്കുന്നു.